ഉദയകുമാര്‍ ഉരുട്ടിക്കൊല : പൊലീസുകാര്‍ കുറ്റക്കാരെന്ന് കോടതി
തിരുവനന്തപുരം: ഉദയകുമാർ ഉരുട്ടിക്കൊലക്കേസിൽ പ്രതികളായ ആറു പോലീസുകാരും കുറ്റക്കാരാണെന്ന് തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി കണ്ടെത്തി. കേസിൽ 13 വർഷത്തിനുശേഷമാണ് കോടതി വിധി പ്രസ്താവം നടത്തിയത്.
പ്രതികള്‍ക്കുള്ള ശിക്ഷ പിന്നീട് പ്രഖ്യാപിക്കും. 2005 സെപ്റ്റംബർ 27 ന് ഉച്ചയ്ക്ക് 1.30 നാണ് ശ്രീകണ്ഠേശ്വരം പാർക്കിൽ നിന്ന് ഇ.കെ.സാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഉദയകുമാറിനെ കസ്റ്റഡിയിലെടുത്തത്. ഇതിനുശേഷം ഫോർട്ട് പോലീസ് സ്റ്റേഷനിൽ ഉദയകുമാറിനെ ഉരുട്ടിക്കൊലപ്പെടുത്തുകയായിരുന്നു എന്നാണു സിബിഐ കേസ്.
പൊലീസുകാരായ കെ.ജിതകുമാര്‍, എസ്.വി.ശ്രീകുമാര്‍, കെ.സോമന്‍ എന്നിവര്‍ ചേര്‍ന്ന് ഉദയകുമാറിനെ ഉരുട്ടിയും മര്‍ദിച്ചും കൊലപ്പെടുത്തിയെന്നാണ് കേസ്. മുന്‍ എസ്പിമാരായ ഇ.കെ.സാബു, ടി.കെ.ഹരിദാസ്, ഡിവൈഎസ്പി: ടി.അജിത് കുമാര്‍ എന്നിവര്‍ക്കെതിരെ തെളിവു നശിപ്പിച്ചതിനും വ്യാജ രേഖകള്‍ നിര്‍മിച്ചതിനും കേസെടുത്തു. കേസിലെ നാലാം പ്രതി സോമന്‍ വിചാരണ വേളയില്‍ മരിച്ചു.