മഴക്കെടുതി റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ തോണിമറിഞ്ഞ് കാണാതായ മാധ്യമസംഘത്തിലെ ഒരാളുടെ മൃതദേഹം കണ്ടെത്തി
കോട്ടയം: മുണ്ടാറിലെ വെള്ളപ്പൊക്ക ദുരിതം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാതൃഭൂമി ചാനല്‍ സംഘം സഞ്ചരിച്ച വള്ളം കരിയാറില്‍ മുങ്ങി കാണാതായ രണ്ട് പേരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. മാതൃഭൂമി ചാനലിന്റെ പ്രാദേശിക ലേഖകനും ആപ്പാന്‍ചിറ മെഗാസ് സ്റ്റുഡിയോ ഉടമയുമായ ആപ്പാഞ്ചിറ മാന്നാര്‍ പട്ടശേരിയില്‍ സജി മെഗാസി(46)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മാതൃഭൂമി ചാനലിന്റെ ഡ്രൈവര്‍ തിരുവല്ല ഇരവിപേരൂര്‍ ഓതറ കൊച്ച് റാം മുറിയില്‍ ബിബിനെ (27) ഇതുവരെ കണ്ടെത്താനായിട്ടില്ല.
തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ചാനൽ സംഘം റിപ്പോർട്ട് തയാറാക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്തിനുശേഷം രണ്ടു കിലോമീറ്റർ അകലെ എഴുമാന്തുരുത്ത് കൊല്ലംകരി ഭാഗത്ത് പാർക്ക് ചെയ്തിരുന്ന വാഹനത്തിലേക്ക് തിരികെവരുന്പോൾ വള്ളം തലകീഴായി മറിയുകയായിരുന്നു.
അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട് ആശുപത്രിയില്‍ ചികിത്സയിലുള്ള മാതൃഭൂമി ന്യൂസ് ചാനല്‍ കോട്ടയം ബ്യൂറോയിലെ റിപ്പോര്‍ട്ടര്‍ കെ. ബി ശ്രീധരന്, തിരുവല്ല ബ്യൂറോയിലെ ക്യാമറമാന് അഭിലാഷ് എന്നിവര്‍ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.