കുട്ടികളോടൊപ്പം ഉറങ്ങിക്കിടന്ന യുവതിയെ അഞ്ചുപേര്‍ കൂട്ടബലാല്‍സംഗത്തിനിരയാക്കി ക്ഷേത്രത്തില്‍വച്ച് ചുട്ടുകൊന്നു

single-img
15 July 2018

യു.പിയില്‍ 35കാരിയായ യുവതിയെ അഞ്ച് പേര്‍ ചേര്‍ന്ന് കൂട്ടബലാല്‍സംഗത്തിനിരയാക്കി ക്ഷേത്രത്തില്‍ വെച്ച് ചുട്ടുകൊന്നു. യു.പിയിലെ സംബാല്‍ ജില്ലയിലെ യാഗ്യശാല ക്ഷേത്രത്തിലാണ് രാജ്യത്തെ നടുക്കുന്ന സംഭവമുണ്ടായത്. രാജ്പുരക്കടുത്തുള്ള വീട്ടില്‍ രണ്ട് കുട്ടികളോടൊപ്പം കഴിയുകയായിരുന്നു യുവതി.

ഇവരുടെ ഭര്‍ത്താവ് ഗാസിയാബാദിലാണ് ജോലി ചെയ്തിരുന്നത്. ശനിയാഴ്ച പുലര്‍ച്ചെ വീടുപൊളിച്ച് അകത്തുകയറിയ അഞ്ചംഗസംഘം ഇവരെ പീഡിപ്പിക്കുകയായിരുന്നു. ആക്രമണത്തിനിരയായിട്ടും മനസാന്നിധ്യം കൈവിടാതെ സഹായത്തിനായി വീടിനടുത്തുള്ള സഹോദരനെ ഫോണില്‍ വിളിച്ചെങ്കിലും ലഭ്യമായില്ല.

തുടര്‍ന്ന് അടുത്ത ബന്ധുവിനെ അറിയിച്ചു. അവര്‍ പൊലീസില്‍ വിവരമറിയിക്കുന്ന സമയത്തിനുള്ളില്‍ അഞ്ചംഗസംഘം വീണ്ടും വീട്ടിലെത്തി യുവതിയെ യാഗ്യശാല ക്ഷേത്രത്തിലേക്ക് വലിച്ചിഴച്ചുകൊണ്ടു പോയി. അവിടെവെച്ചാണ് തീകൊളുത്തി കൊന്നത്. ചുട്ടുകൊല്ലുന്നതിന് മുമ്പ് പ്രാണരക്ഷാര്‍ഥം പൊലീസിനെ ഫോണ്‍ചെയ്‌തെങ്കിലും മറുപടി ലഭിച്ചില്ലെന്ന് ഭര്‍ത്താവ് പരാതിപ്പെട്ടു.

ഇവര്‍ ബന്ധുവുമായി നടത്തിയ ഫോണ്‍സംഭാഷണത്തില്‍ നിന്നും പീഡിപ്പിച്ചവരുടെ പേരുവിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. അത് മുഖ്യതെളിവാക്കിയെടുത്ത് എഫ്‌ഐആര്‍ റെജിസ്റ്റര്‍ ചെയ്യാനാണ് തീരുമാനം. അരം സിങ്, മഹാവീര്‍, ചരണ്‍ സിങ്, ഗുല്ലു, കുമാര്‍പാല്‍ എന്നിവരാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

പീഡിപ്പിച്ചവര്‍ ഏതാനും മാസങ്ങളായി യുവതിയെ ശല്യം ചെയ്യുന്നുണ്ടായിരുന്നു. പ്രദേശവാസികളായ ഇവരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ക്കെതിരെ ഐപിസി 376ഡി, 302, 201, 149 വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്യാനാണ് പൊലീസിന്റെ നീക്കം.