നോ പറയേണ്ടയിടത്ത് നോ പറഞ്ഞതു കൊണ്ടാണ് തനിക്ക് മലയാളത്തില്‍ അവസരങ്ങള്‍ നിഷേധിക്കപ്പെട്ടതെന്ന് നടി രമ്യ നമ്പീശന്‍

single-img
5 July 2018

തനിക്ക് മലയാളത്തില്‍ അവസരങ്ങള്‍ കുറയാന്‍ കാരണം അര്‍ഹിക്കുന്ന ശമ്പളം ചോദിച്ചതിനാലാണെന്ന് നടി രമ്യ നമ്പീശന്‍. സിനിമയുടെ തിരക്കഥ ചോദിക്കുന്നതുകൊണ്ടും ഒഴിവാക്കുകയാണെന്നും രമ്യ നമ്പീശന്‍ പറഞ്ഞു. നമ്മുടെ പ്രതിഷേധങ്ങളൊക്കെ അടക്കിപ്പിടിച്ചു നിന്നു കഴിഞ്ഞാല്‍ നമ്മള്‍ നല്ല കുട്ടിയാണ്.

‘പക്ഷേ നമ്മള്‍ എന്തെങ്കിലും നോ പറഞ്ഞാല്‍, അനീതി കണ്ട് പ്രതികരിച്ചാല്‍ നമ്മള്‍ ചീത്ത കുട്ടിയാണ്. നോ പറയണ്ടയിടത്ത് നോ പറഞ്ഞതു കൊണ്ടാണ് എനിക്ക് അവസരങ്ങള്‍ നിഷേധിക്കപ്പെട്ടത്. നടി എന്നു പറയുമ്പോള്‍ ഇന്ന ആള് വേണമെന്നും ഇല്ല. നായകന്‍മാര്‍ ചോദിക്കുന്ന ശമ്പളത്തിലും വളരെ കുറച്ചേ നമ്മളും ചോദിക്കുന്നുള്ളൂ.

ഞാന്‍ തിരക്കഥ ചോദിച്ചതുകൊണ്ട് എന്നെ ഒഴിവാക്കിയെന്നത് മറ്റൊരിടത്ത് നിന്ന് അറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയി. ഞാന്‍ എന്തായാലും മലയാള സിനിമ ചെയ്യും. ആരോടും ശത്രുതാ മനോഭാവമല്ല. പക്ഷേ എനിക്ക് സിനിമകള്‍ നിഷേധിക്കപ്പെടാം. എന്നുവെച്ച് ഞാന്‍ തോറ്റുകൊടുക്കാന്‍ ഒരുക്കമല്ല.’–രമ്യ പറയുന്നു

‘ഭയമില്ലാതെ മലയാള സിനിമയില്‍ എല്ലാവര്‍ക്കും വരാന്‍ കഴിയുന്ന അവസ്ഥ ഉണ്ടാകണം. നമ്മുടെ ടീമിലേക്ക് വന്ന ചില കുട്ടികള്‍ പറഞ്ഞതു കേള്‍ക്കുമ്പോള്‍ ഞെട്ടുകയാണ്. അഡ്ജസ്റ്റ്‌മെന്റ്, കോംപ്രമൈസ് എന്നീ വാക്കുകള്‍ക്കൊന്നും ഇപ്പോഴും ഒരു മാറ്റവും വന്നിട്ടില്ല. അങ്ങനെയുള്ള ഫോണ്‍ റെക്കോര്‍ഡ് കോണ്‍വര്‍സേഷനുകള്‍ വരെയുണ്ട്. പക്ഷേ അത് അങ്ങനെ അനുഭവമുണ്ടായവരുടെ സമ്മതമില്ലാതെ വെളിപ്പെടുത്താന്‍ പറ്റില്ല’–രമ്യ തുറന്നുപറഞ്ഞു.