വീട്ടമ്മയെ ബലാത്സംഗം ചെയ്തത് ഓര്‍ത്തഡോക്‌സ് സഭയിലെ മൂന്ന് വൈദികര്‍ മാത്രമെന്ന് പൊലീസ്

single-img
5 July 2018

കുമ്പസാര രഹസ്യം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ഓര്‍ത്തഡോക്‌സ് സഭാ വൈദികര്‍ വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ ബലാത്സംഗ കുറ്റം മൂന്ന് പ്രതികള്‍ക്കെതിരെ മാത്രം. ഒരു വൈദികനെതിരെ സ്ത്രീത്വത്തെ അപമാനിക്കല്‍ മാത്രമാണ് എഫ്.ഐ.ആറില്‍ ചുമത്തിയിരിക്കുന്ന കുറ്റം.

ജോണ്‍സന്‍ വി മാത്യുവിനെതിരെയാണ് സ്ത്രീത്വത്തെ അപമാനിച്ചുവെന്ന കുറ്റം മാത്രം ചുമത്തിയിരിക്കുന്നത്. കാറില്‍ വച്ച് ജോണ്‍സന്‍ ശരീരത്തില്‍ സ്പര്‍ശിച്ചുവെന്നായിരുന്നു യുവതിയുടെ മൊഴി. ഇത് ജാമ്യം ലഭിക്കാവുന്ന കുറ്റമാണ്. തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയില്‍ അന്വേഷണ സംഘം സമര്‍പ്പിച്ച എഫ്.ഐ.ആര്‍ പ്രകാരം വൈദികരായ എബ്രഹാം വര്‍ഗീസ്, ജെയ്‌സ് കെ ജോര്‍ജ്, ജോബ് മാത്യു എന്നിവര്‍ക്കെതിരെ ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

അതേസമയം ഒളിവില്‍ പോയ പ്രതികള്‍ക്കായി അന്വേഷണം പുരോഗമിക്കുകയാണ്. വൈദികന്‍ മുറിയെടുത്ത കൊച്ചിയിലെ ഹോട്ടല്‍ ബില്ലിന്റെ പകര്‍പ്പ് അന്വേഷണ സംഘത്തിന് ലഭിച്ചു. സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിക്കുന്നതിന് ശ്രമം നടക്കുന്നുണ്ട്. മൊഴിയില്‍ പരാമര്‍ശിക്കുന്ന വീടുകള്‍, വാഹനങ്ങള്‍ എന്നിവിടങ്ങളിലും ക്രൈംബ്രാഞ്ച് തെളിവെടുപ്പ് നടത്തി.

മുന്‍കൂര്‍ജാമ്യ ഹര്‍ജിയില്‍ തീര്‍പ്പുണ്ടാകുന്നത് വരെ അറസ്റ്റ് നീട്ടാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. നാല് വൈദികര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. നേരത്തെ അഞ്ച് വൈദികര്‍ക്കെതിരെയാണ് യുവതിയുടെ ഭര്‍ത്താവ് പരാതി നല്‍കിയത്. എന്നാല്‍ യുവതിയുടെ മൊഴിയില്‍ നാല് വൈദികര്‍ക്കെതിരെ മാത്രമാണ് ആരോപണമുണ്ടായിരുന്നത്.