കണ്ണൂരില്‍ യുവതി പോലീസ് സ്റ്റേഷനില്‍ കയറി എസ്‌ഐയെയും വനിത പൊലീസ് ഓഫീസറേയും ആക്രമിച്ചു

single-img
5 July 2018

പോലീസ് സ്റ്റേഷനില്‍ കയറി യുവതി എസ്.ഐ യെയും വനിത പോലീസ് ഓഫീസറേയും ആക്രമിച്ചു. കണ്ണൂര്‍ പഴയങ്ങാടി പൊലീസ് സ്റ്റേഷനിലാണ് സംഭവം. പൊലീസുകാരെ കയ്യേറ്റം ചെയ്ത യുവതി പേപ്പര്‍ വെയിറ്റ് ഉപയോഗിച്ച് അലമാരയുടെ ഗ്ലാസ് തല്ലിപ്പൊളിക്കുകയും ചെയ്തു.

പഴയങ്ങാടി സ്റ്റേഷനിലെ എസ്‌ഐ ബിനു മോഹന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ ലീന, പ്രജീഷ് എന്നിവര്‍ക്കാണ് യുവതിയുടെ അക്രമത്തില്‍ പരിക്കേറ്റത്. കാസര്‍കോട് സ്വദേശിനി കെ ദിവ്യ ആണ് പഴയങ്ങാടി പോലീസ് സ്റ്റേഷനില്‍ കയറി എസ് ഐ യെയും പൊലീസുകാരെയും ആക്രമിച്ചത്.

ഭര്‍ത്താവുമായി പിണങ്ങി കഴിയുന്ന യുവതി സ്വര്‍ണാഭരണങ്ങള്‍ തിരിച്ചു വാങ്ങാന്‍ തളിപ്പറമ്പ് പോലീസില്‍ പരാതി നല്‍കിയിരുന്നു. ബിനു മോഹന്‍ തളിപ്പറമ്പ് എസ്‌ഐ ആയിരുന്ന സമയത്തായിരുന്നു ഈ സംഭവം. കേസുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ ചര്‍ച്ച ചെയ്യണം എന്ന് ആവശ്യപ്പെട്ടാണ് യുവതി പഴയങ്ങാടി സ്റ്റേഷനില്‍ എത്തിയത്.

യുവതിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയതിനാല്‍ വനിതാ പോലീസിന്റെ സാന്നിധ്യത്തില്‍ മാത്രമേ സംസാരിക്കാന്‍ കഴിയൂ എന്ന് എസ് ഐ വ്യക്തമാക്കി. ഇതോടെയാണ് ദിവ്യ വാതില്‍ തള്ളിത്തുറന്ന് എസ്‌ഐയുടെ കാബിനില്‍ കയറിയത്. തടയാന്‍ ശ്രമിച്ച വനിതാ പൊലീസ് ഓഫീസറെ തള്ളിമാറ്റി അകത്തു കയറിയ യുവതി പേപ്പര്‍ വെയിറ്റ് വലിച്ചെറിയുകയും എസ്‌ഐ യെ ആക്രമിക്കുകയും ചെയ്തു.

അക്രമസക്തയായ യുവതിയെ വനിതാ പൊലീസുകാര്‍ മല്‍പ്പിടിത്തത്തിലൂടെയാണ് കീഴടക്കിയത്. എസ്‌ഐ യും പോലീസുകാരും താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. ഔദ്യോഗിക കൃത്യ നിര്‍വഹണം തടസ്സപ്പെടുത്തല്‍, അതിക്രമിച്ചു കടക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്ത് പോലീസ് കേസെടുത്ത യുവതിയെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.

തിങ്കളാഴ്ച ഇവര്‍ പഴയങ്ങാടി സ്റ്റേഷനിലെത്തിയിരുന്നു. എസ്.ഐ.യെ കാണണമെന്നായിരുന്നു ആവശ്യം. എന്നാല്‍, എസ്.ഐ. തിരക്കിലായതിനാല്‍ അന്ന് കാണാനായില്ല. ഇതിനുശേഷമാണ് ബുധനാഴ്ചയും വന്നത്. ഇവരുടെ സ്വഭാവം അറിയുന്നതിനാലാണ് എസ്.ഐ. വനിതാ പോലീസിന്റെ സാന്നിധ്യത്തിലേ സംസാരിക്കാനാകൂവെന്ന് നിബന്ധനവെച്ചത്.