ചങ്ങനാശേരിയിലെ ദമ്പതികളുടെ ആത്മഹത്യ: സുനില്‍ കുമാറിന്റെ മൃതദേഹത്തില്‍ മര്‍ദ്ദനമേറ്റിട്ടില്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്

single-img
5 July 2018

ചങ്ങനാശേരിയില്‍ ആത്മഹത്യ ചെയ്ത സുനില്‍കുമാറിന്റെയും രേഷ്മയുടേയും മൃതദേഹത്തില്‍ മര്‍ദ്ദനമേറ്റതിന്റെ ലക്ഷണങ്ങള്‍ ഇല്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചങ്ങനാശ്ശേരി തഹസില്‍ദാറുടെ നേതൃത്വത്തിലായിരുന്നു ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയത്.

ദമ്പതികള്‍ മരിച്ചത് പൊലീസ് മര്‍ദനത്തെതുടര്‍ന്നെന്ന ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ സ്റ്റേഷനില്‍വെച്ച് മര്‍ദ്ദനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ സ്റ്റേഷനിലെ സിസി ടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ജില്ല ക്രൈം റെക്കോഡ്‌സ് ബ്യൂറോ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

പൊലീസിന് വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ നടപടിയെടുക്കുമെന്ന് ഡിജിപി അറിയിച്ചു. അതേസമയം മരണത്തിന് ഉത്തരവാദി സിപിഎം നഗരസഭ അംഗം സജികുമാറെന്ന് ദമ്പതികളുടെ ആത്മഹത്യാക്കുറിപ്പ് പുറത്തുവന്നിരുന്നു. രേഷ്മയുടെ കയ്യക്ഷരം തന്നെയാണോ മരണക്കുറുപ്പിലുള്ളതെന്ന് ഫോറന്‍സിക് വിഭാഗം ഉറപ്പുവരുത്തിയ ശേഷമാവും അന്വേഷണം പുരോഗമിക്കുക.

ആത്മഹത്യയല്ലാതെ മറ്റു മാര്‍ഗങ്ങളൊന്നുമില്ലെന്ന് രേഷ്മ കുറിപ്പിലെ ആദ്യവരിയില്‍ വ്യക്തമാക്കുന്നു. മരണത്തിന് ഉത്തരവാദി സജികുമാറാണ്. 12 വര്‍ഷത്തിലേറെയായി സജികുമാറിന്റെ വീട്ടില്‍ ഭര്‍ത്താവ് സുനില്‍കുമാര്‍ ജോലി ചെയ്യുന്നുണ്ട്. 600 ഗ്രാം സ്വര്‍ണം കാണാനില്ലെന്ന് പറഞ്ഞാണ് സജികുമാര്‍ പരാതി നല്‍കിയത്.

ഇതില്‍ 100 ഗ്രാം സ്വര്‍ണം പലപ്പോഴായി സുനില്‍കുമാര്‍ കൈവശപ്പെടുത്തിയിട്ടുണ്ടെന്ന് രേഷ്മ കുറിപ്പില്‍ സമ്മതിക്കുന്നു. എന്നാല്‍ ബാക്കിയുള്ള സ്വര്‍ണം സജികുമാര്‍ തന്നെ വീടുപണിക്കായി വിറ്റഴിച്ചു. എന്നാല്‍ മുഴുവന്‍ ഉത്തരവാദിത്തവും ഞങ്ങളുടെ തലയില്‍ കെട്ടിവെച്ച് പൊലീസില്‍ പരാതി നല്‍കിയെന്നാണ് കുറിപ്പിലെ ആരോപണം.

എട്ടു ലക്ഷം രൂപ ബുധനാഴ്ച വൈകിട്ട് തിരിച്ചു നല്‍കാമെന്ന് പൊലീസ് മര്‍ദിച്ച് സമ്മതിപ്പിച്ച് എഴുതി വെപ്പിച്ചു. താലിമാലയും കമ്മലും വിറ്റിട്ടാണ് വാടക വീട് എടുത്തത്. അതു കൊണ്ട് ഞങ്ങള്‍ മരിക്കുന്നു. ഞങ്ങള്‍ മരിക്കാന്‍ തീരുമാനിച്ചു. എന്നിങ്ങനെയാണ് കുറിപ്പ് അവസാനിക്കുന്നത്.

കുറിപ്പ് എഴുതിവെച്ച വിവരം ബന്ധുവിനെ വിളിച്ചറിയിച്ച ശേഷമാണ് ഇരുവരും വിഷം കഴിച്ചത്. വാകത്താനത്തെ രണ്ട് മുറിയുള്ള വാടക വീട്ടിലെ കിടപ്പുമുറിയിലാണ് ആത്മഹത്യാക്കുറിപ്പും രണ്ട് മൊബൈല്‍ഫോണുകളും കണ്ടെത്തിയത്. സ്വര്‍ണ പണിക്കാരനായ സുനില്‍ ഒരു വര്‍ഷം മുന്‍പാണ് ചെങ്ങന്നൂര്‍ സ്വദേശിയായ രേഷ്മയെ വിവാഹം കഴിച്ചത്.