മരിച്ച സുനിയെ താന്‍ സഹോദരതുല്യനായിട്ടാണ് കണ്ടിരുന്നത്; മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുന്നു: ദമ്പതികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിശദീകരണവുമായി സിപിഎം നഗരസഭാംഗം
ചങ്ങനാശ്ശേരിയില്‍ മോഷണക്കുറ്റം ആരോപിച്ച് പോലീസ് വിളിച്ചു വരുത്തി ചോദ്യം ചെയ്ത ദമ്പതികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിശദീകരണവുമായി സിപിഎം നഗരസഭാംഗം അഡ്വ.സജികുമാര്‍. മരിച്ച സുനിയെ താന്‍ സഹോദരതുല്യനായിട്ടാണ് കണ്ടിരുന്നതെന്നും മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുകയാണെന്നും സജികുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
സ്വര്‍ണ്ണപ്പണിക്കാരനായ സുനില്‍ കുമാറിനെയും ഭാര്യ രേഷ്മയെയുമാണ് ചങ്ങനാശ്ശേരിയിലെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചങ്ങനാശേരി നഗരസഭാ കൗണ്‍സിലറും സി.പി.എം നേതാവുമായ അഡ്വ. സജികുമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ദമ്പതികളെ പൊലീസ് ചോദ്യം ചെയ്തത്. സജികുമാറിന്റെ കീഴില്‍ ജോലി ചെയ്യുകയായിരുന്നു സുനില്‍കുമാര്‍.
സജികുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്
സത്യാവസ്ഥ എല്ലാവരും അറിയണം.
വളരെ ദൗര്‍ഭാഗ്യകരമായ ഒരു ജീവിതാനുഭവത്തില്‍ നിന്നും വളരെ വേദനയോടെ ആണ് ഈ കുറുപ്പ് ഞാനെഴുതുന്നത്. മരണപെട്ടുപോയ സുനിയെ ഞാന്‍ സഹോദര തുല്യമായ സ്‌നേഹത്തോടെ കണ്ടിരുന്നതാണ്. ഇപ്പോള്‍ തെറ്റായ വാര്‍ത്തകള്‍ ആണ് ഓരോ മാധ്യമങ്ങളും അവരുടെ ധര്‍മ്മത്തിനനുസരിച്ചു പ്രചരിപ്പിക്കുന്നത്. എന്നെ സ്‌നേഹിക്കുന്ന, അറിയുന്ന പ്രിയപ്പെട്ടവരോട് ഞാനുമായി ബന്ധപ്പെട്ട വാര്‍ത്തയുടെ യഥാര്‍ത്ഥ വസ്തുത അറിയിക്കണം എന്നത് കൊണ്ടാണ് ഈ കുറിപ്പ്.
സുനിയും കൂടാതെ മറ്റൊരാളും മാത്രമാണ് സ്ഥാപനത്തില്‍ ഉണ്ടായിരുന്നത്. അവരാണ് ജോലികള്‍ ചെയ്തിരുന്നത്. അഭിഭാഷകനായതുകൊണ്ടും കൗണ്‍സിലറെന്ന നിലയിലുള്ള തിരക്കുകള്‍ കൊണ്ടും പാരമ്പര്യമായ ജോലി കുറച്ചു കൊണ്ടുവന്നിരുന്നതാണ്.
കഴിഞ്ഞ 8 മാസമായി എനിക്ക് വേണ്ട നിലയില്‍ ശ്രദ്ധിക്കുന്നതിനു തിരക്കുകള്‍ കൊണ്ട് കഴിഞ്ഞിരുന്നില്ല ചില സംശയങ്ങള്‍ ഇടയ്ക്കു തോന്നിയതാണ്. രണ്ടാഴ്ച മുന്നേ എനിക്ക് പേരു വയ്ക്കാത്ത ഒരു കത്ത് കോട്ടയം പോസ്റ്റില്‍ നിന്നും എന്റെ വിലാസത്തില്‍ ലഭിച്ചിരുന്നതാണ്.
ആ കത്തില്‍ ഞാന്‍ അറിയാതെ സുനി സ്വര്‍ണ്ണാഭരണങ്ങള്‍ എടുക്കുന്നതായും ചങ്ങനാശേരി മാവേലിക്കര തിരുവല്ല എന്നിവിടങ്ങളില്‍ കൊണ്ടുപോയി വില്‍പന നടത്തി എന്നെ ചതിക്കുന്നു എന്നും സൂക്ഷിക്കണം എന്നും എഴുതിയിരുന്നു. കത്ത് കിട്ടിയതിനു ശേഷം പരിശോധിച്ചപ്പോളാണ് 400 ഗ്രാം (അന്‍പതു പവന്‍ )കുറവ് മനസിലായത്. (തൂക്കം സംബന്ധിച്ചു വരുന്ന വാര്‍ത്തകള്‍ തെറ്റാണ് ) തുടര്‍ന്ന് അവരോടു വിവരങ്ങള്‍ ചോദിച്ചപ്പോള്‍ അറിയില്ലെന്ന് പറഞ്ഞത് കൊണ്ടാണ് എനിക്ക് ലഭിച്ച കത്തിനോടൊപ്പം ഞാന്‍ ചങ്ങനാശേരി പോലീസില്‍ പരാതി 3.07.18 തീയതിയില്‍ കൊടുത്തത്.
തുടര്‍ന്ന് അവരെ സുനിയെയും രാജേഷിനെയും മാത്രമാണ് ആണ് പോലീസ് വിളിപ്പിച്ചത്. സുനിയെയും രേഷ്മയേയും വിളിപ്പിച്ചിട്ടില്ല അത് തെറ്റാണ്. അവരോടു പോലീസ് സംസാരിച്ചതിന് ശേഷം എന്നെ സ്റ്റേഷനില്‍ നിന്നും 5.30 മണിയോടെ വിളിപ്പിച്ചിരുന്നതും 33 പവന്‍ എടുത്തതായും 4.07.18 തീയതി തിരികെ നല്‍കാമെന്ന് സമ്മതിച്ചു സുനി സ്വന്തം കൈപ്പടയില്‍ എഴുതി നല്‍കിയിരുന്നതായി പോലീസ് പറഞ്ഞിരുന്നതും അത് ഞാന്‍ സമ്മതിച്ചു കേസ് എടുക്കണ്ട അത്രേയെങ്കിലും കിട്ടുമല്ലോ എന്നു കരുതി ഇപ്പോള്‍ കേസെടുക്കേണ്ട തന്നില്ലെങ്കില്‍ എടുത്താല്‍ മതി എന്നു എഴുതി നല്‍കിയതിന് ശേഷം ഞാന്‍ സ്റ്റേഷനില്‍ നിന്നും പോയിരുന്നതാണ്. കേസെടുത്താല്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഓര്‍ത്താണ് ഞാന്‍ അങ്ങനെ എഴുതിനല്‍കിയതു.
6.30 യോടെ അവരെ സ്റ്റേഷനില്‍ നിന്നും പോയതായി ഞാന്‍ അറിഞ്ഞിരുന്നതാണ്. ഞാന്‍ സ്റ്റേഷനില്‍ നിന്നും റോഡിലേക്ക് വന്ന സമയം സുനിയുടെ സഹോദരനായ അനില്‍കുമാറിനെ കണ്ടിരുന്നതും എനിക്ക് വിവരങ്ങളൊക്കെ അറിയാവുന്നതാണെന്നും അവനോടു താക്കീത് ചെയ്തിരുന്നതാണെന്നും എന്നോട് അനില്‍ പറഞ്ഞിരുന്നതാണ്.
ഇന്ന് അനില്‍ മറ്റാര്‍ക്കോ വേണ്ടി പറയുന്നു നാളെകളില്‍ ഈ കുറിപ്പ് അനില്‍ ശെരിവയ്ക്കുമെന്നു എനിക്കുറപ്പുണ്ട്. കേസ് എന്ന നിലയില്‍ ഇപ്പോള്‍ proceed ചെയ്താല്‍ കുറെ ആളുകളില്‍ നിന്നും ഇതൊക്കെ റിക്കവറി ചെയ്യാന്‍ കഴിയും. ആ മാനസികാവസ്ഥ എനിക്ക് ഇപ്പോഴില്ല. കേസ് എടുത്തു അത് ചെയ്തിരുന്നെങ്കില്‍ വാര്‍ത്ത മാറ്റൊന്നായേനേ.
മരണപ്പെട്ട സുനിലിന്റേയും ഭാര്യയുടെയും ജീവന്‍ ഇനി തിരിച്ചു കിട്ടില്ല അവരുടെ ജീവനേക്കാള്‍ വിലയുള്ളതല്ല നഷ്ടപ്പെട്ടതും നേടിയതുമൊക്കെ. മരണപ്പെട്ടു പോയതോര്‍ക്കുമ്പോള്‍ അങ്ങേയറ്റം ഹൃദയവേദന ഉണ്ട്. അത് വിവരിക്കാന്‍ കഴിയുന്നതിനപ്പുറമാണ്. ന്യായീകരിച്ചു വിശ്വസിപ്പിക്കുന്നതിനൊന്നും ഞാന്‍ ആഗ്രഹിക്കുന്നില്ല ഇതാണ് യാഥാര്‍ഥ്യം ഏത് അന്വേഷണം നടത്തിയാലും ഈ വസ്തുത മനസിലാകും എന്റെ സ്ഥാനം ഉപയോഗിച്ച് യാതൊരു ഇടപെടലും ഞാന്‍ നടത്തിയിട്ടുള്ളതല്ല. ഏതൊരാളും ചെയ്യുന്നതാണ് ഞാനും ചെയ്തത്
സ്‌നേഹപൂര്‍വ്വം അഡ്വ. സജി.