ഏഴു കോടി രൂപയുടെ കള്ളനോട്ട് അടിക്കാനാണ് ലക്ഷ്യമിട്ടതെന്ന് സീരിയല്‍ നടിയുടെ അമ്മ: അന്വേഷണം പ്രമുഖ രാഷ്ട്രീയ നേതാക്കളിലേക്ക്
കൊല്ലത്ത് നിന്ന് കള്ളനോട്ട് കേസില്‍ പിടിയിലായ സീരിയല്‍ നടിയുടെ അമ്മ മജിസ്‌ട്രേറ്റിനു മുന്നില്‍ കുറ്റം സമ്മതിച്ചു. കുറ്റകൃത്യത്തില്‍ മക്കള്‍ക്ക് പങ്കില്ലെന്നും, അവര്‍ വല്ലപ്പോഴും മാത്രമെ വീട്ടില്‍ വരാറുള്ളൂവെന്നും രമാദേവി കോടതിയില്‍ പറഞ്ഞു. വീട്ടില്‍ വാടകയ്ക്ക് എത്തിയവരുമൊന്നിച്ചായിരുന്നു കള്ളനോട്ട് നിര്‍മാണമെന്നും രമാദേവി പറഞ്ഞു. ഏഴു കോടി രൂപയുടെ കള്ളനോട്ട് അടിക്കാനാണ് ഇവര്‍ ലക്ഷ്യമിട്ടതെന്ന് പോലീസ് വ്യക്തമാക്കി.
രമാദേവിക്കു പ്രമുഖ രാഷ്ട്രീയ നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്നും രമാദേവിയുടെ വീട്ടില്‍ രാഷ്ട്രീയ രംഗത്തെ ചില പ്രമുഖര്‍ ഇടയ്ക്കു സന്ദര്‍ശിക്കുമായിരുന്നുവെന്നും അന്വേഷണസംഘത്തിനു വിവരം കിട്ടി. ഇതു സംബന്ധിച്ച തെളിവുകളും ലഭിച്ചു.
യഥാര്‍ഥ നോട്ടിനെ വെല്ലുന്ന വാട്ടര്‍ മാര്‍ക്കും സെക്യൂരിറ്റി ത്രെഡും ഉള്ള വ്യാജനോട്ടാണ് സംഘം നിര്‍മിച്ചിരുന്നത്. ഒന്നാം പ്രതി സാം എന്ന ലിയോ (44) ഇക്കാര്യത്തില്‍ വിദഗ്ധനാണ്. ഇളയ മകള്‍ ശ്രുതിയാണ് അമ്മയോടൊപ്പം ബിസിനസ് ഓപ്പറേഷനുകള്‍ നടത്തിയിരുന്നത്.
യന്ത്രസാമഗ്രികള്‍ക്കും മറ്റുമായി ആറുലക്ഷം രൂപയോളം മുടക്കിയതു സീരിയല്‍ താരമായ മൂത്തമകള്‍ സൂര്യയാണ്. അമ്മയ്ക്കും മക്കള്‍ക്കും അയല്‍ക്കാരുമായോ ബന്ധുക്കളുമായോ അടുപ്പമുണ്ടായിരുന്നില്ല. സാധാരണയിലും ഉയരമുള്ള മതില്‍ക്കെട്ടിനു മേലെ ബൊഗെയ്ന്‍ വില്ലകള്‍ പടര്‍ത്തി നിഗൂഢമാക്കിയിരുന്നു വീടും പരിസരവും.
അറസ്റ്റിലായ കരുനാഗപ്പള്ളി ആദിനാട് അമ്പിയില്‍ കൃഷ്ണകുമാര്‍ (46), ഇടുക്കി പുറ്റടി അച്ചക്കാനം കടിയന്‍കുന്നേല്‍ രവീന്ദ്രന്‍ (58) എന്നിവരായിരുന്നു കള്ളനോട്ട് കൈമാറിയിരുന്നത്. തമിഴ്‌നാട്ടിലെ ചില ഏജന്റുമാരുമായി കച്ചവടം ഉറപ്പിക്കാന്‍ ഇരുവരും കുമളിയിലെത്തിയപ്പോഴാണ് പിടിയിലായത്.
തോട്ടം മേഖലയിലെ ചിലരുമായി ഇവര്‍ ബന്ധപ്പെട്ടെന്ന വിവരം കുമളി ഡിവൈഎസ്പി സി.രാജ്‌മോഹനു ലഭിച്ചിരുന്നു. അച്ചടി പൂര്‍ത്തിയാകാറായ 40 ലക്ഷത്തോളം രൂപയുടെ വ്യാജ കറന്‍സികളും രമാദേവിയുടെ വീട്ടില്‍ നിന്നുകണ്ടെത്തിയിട്ടുണ്ട്. കുവൈത്തില്‍ സ്വര്‍ണക്കടയില്‍ ജോലി ചെയ്യവേ ഏതാനും വര്‍ഷം മുന്‍പു വാഹനാപകടത്തിലാണ് രമാദേവിയുടെ ഭര്‍ത്താവ് ശശികുമാര്‍ മരിച്ചത്.
നഷ്ടപരിഹാരമായി ലഭിച്ച തുക ഉള്‍പ്പെടെ ഉപയോഗിച്ച് ആഡംബര ജീവിതം നയിക്കുകയായിരുന്നു ഇവരെന്നു പൊലീസ് പറഞ്ഞു. ആഘോഷമായി നടത്തിയ സൂര്യയുടെ വിവാഹത്തിനു സീരിയല്‍ രംഗത്തെ പ്രമുഖര്‍ എത്തിയിരുന്നു. പക്ഷേ വിവാഹബന്ധം അധികം നീണ്ടില്ല.
സാമ്പത്തികമായി തകര്‍ന്നതോടെ വീട് പണയം വച്ചു സഹകരണ ബാങ്കില്‍ നിന്ന് ഒരു കോടിയോളം രൂപ വായ്പയെടുത്തു. തിരിച്ചടവ് മുടങ്ങി ജപ്തിയുടെ വക്കിലെത്തിയപ്പോള്‍ വീട് സമീപത്തുള്ള ഒരാള്‍ക്കു വില്‍ക്കാന്‍ കരാറാക്കി. ഇയാളാണ് ബാങ്കിലെ കടം വീട്ടിയത്. തുടര്‍ന്നാണ് വയനാട് സ്വദേശിയായ സ്വാമിയുമായി അടുക്കുന്നതും കള്ളനോട്ട് സംഘവുമായി ബന്ധപ്പെടുന്നതും. സ്വാമിയടക്കം പന്ത്രണ്ടോളം പേര്‍ ഇനി പിടിയിലാകാനുണ്ടെന്നാണ് സൂചന.