കെവിനുമായി അടുപ്പമുണ്ടെന്ന് നീനു പറഞ്ഞിട്ടില്ല; പറഞ്ഞാല്‍ ഉറപ്പായും വിവാഹം നടത്തിക്കൊടുക്കുമായിരുന്നു; നീനുവിന് മാനസിക പ്രശ്‌നങ്ങളുണ്ട്; കെവിന്‍ വധക്കേസിലെ ഗൂഢാലോചനയില്‍ പങ്കില്ലെന്നും നീനുവിന്റെ അമ്മ

single-img
4 July 2018

കോട്ടയം: കെവിന്‍ വധക്കേസിലെ ഗൂഢാലോചനയില്‍ യാതൊരു പങ്കുമില്ലെന്ന് നീനുവിന്റെ മാതാവ് രഹ്ന. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. നീനുവിന് മാനസിക പ്രശ്‌നങ്ങളുണ്ട്. അതറിയാവുന്നതു കൊണ്ടാണ് സ്‌റ്റേഷനില്‍നിന്ന് കൊണ്ടുപോകാന്‍ ശ്രമിച്ചതെന്നും അവര്‍ പറഞ്ഞു.

നീനുവിനെ ചികിത്സയ്ക്കു കൊണ്ടുപോയിട്ടുണ്ട്. നീനുവിനോട് അടുപ്പം കാണിക്കുന്നവരെ ഭയപ്പെടുത്താറുണ്ടായിരുന്നു എന്ന ആരോപണം തെറ്റാണ്. കെവിനുമായി അടുപ്പമുണ്ടെന്ന് നീനു തന്നോട് പറഞ്ഞിട്ടില്ല. കോളേജില്‍ പോകുന്ന വഴിക്ക് കെവിന്‍ ശല്യപ്പെടുത്തിയിരുന്നതായി നീനു പറഞ്ഞിട്ടുണ്ട്.

അതിന് ശേഷം കെവിനെ കണ്ട്, മകളെ ശല്യപ്പെടുത്തരുതെന്ന് വിലക്കിയിരുന്നു. മകളുടെ സന്തോഷമായിരുന്നു തനിക്ക് വലുത്. ആരോടെങ്കിലും ഇഷ്ടമുണ്ടായിരുന്നെങ്കില്‍ വിവാഹം നടത്തിക്കൊടുക്കാമെന്ന് പറഞ്ഞിരുന്നതാണ്. നീനുവിന്റെ ഇരുപതാം പിറന്നാളിന് ഒരു സ്‌കൂട്ടി വാങ്ങിക്കൊടുത്തിരുന്നു.

മറ്റൊരിക്കല്‍ ഡയമണ്ടിന്റെ മോതിരവും മാലയും വാങ്ങിക്കൊടുത്തു. ഇതൊന്നും ഇപ്പോള്‍ നീനുവിന്റെ കൈയില്‍ ഇല്ലെന്നും രഹ്ന പറഞ്ഞു. കെവിന്റെ വീട്ടില്‍ പോയിരുന്നു. അപ്പോള്‍ അവിടെ ആണുങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. മകളെ ഒന്നു കാണാന്‍ സമ്മതിക്കണമെന്ന് പറഞ്ഞിരുന്നു.

എന്നാല്‍ വീട്ടുകാര്‍ അനുവദിച്ചില്ലെന്നും നീനു ഹോസ്റ്റലില്‍ ആണെന്നുമാണ് അവര്‍ പറഞ്ഞതെന്നും നീനു വെളിപ്പെടുത്തി. മകന്‍ ഷാനു ഗള്‍ഫില്‍നിന്ന് വന്ന കാര്യം അറിഞ്ഞിട്ടില്ല. ഒളിവില്‍ പോയിട്ടില്ലെന്നും നാട്ടില്‍ത്തന്നെയുണ്ടായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഭത്താവും മകനും താനും കുറ്റക്കാരല്ലെന്നും അവര്‍ പറഞ്ഞു.