ജസ്‌നയുടെ പുതിയ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു; ദൃശ്യങ്ങളില്‍ ആണ്‍ സുഹൃത്തും; ജെസ്‌ന ധരിച്ചിരുന്നത് മറ്റൊരു വസ്ത്രം

single-img
4 July 2018

പത്തനംതിട്ട: വെച്ചുച്ചിറയില്‍ നിന്ന് കാണാതായ കോളേജ് വിദ്യാര്‍ഥിനി ജസ്‌നയുടെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. മുണ്ടക്കയം ബസ് സ്റ്റാന്‍ഡിന് സമീപത്തെ കടയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പൊലീസ് വീണ്ടെടുത്തത്. ജസ്‌നയുടെ സുഹൃത്തും ഈ ദൃശ്യങ്ങള്‍ ഉണ്ടെന്നാണ് ലഭിക്കുന്ന സൂചന.

മാര്‍ച്ച് 22നു വീട്ടില്‍ നിന്നു പിതൃസഹോദരിയുടെ മുണ്ടക്കയത്തെ വീട്ടിലേക്ക് പോകുന്നെന്നു പറഞ്ഞ് ഇറങ്ങിയ ജെസ്‌നയെ എരുമേലിയില്‍ രാവിലെ 10.30ന് ബസില്‍ ഇരിക്കുന്നതു കണ്ടതായി സാക്ഷിമൊഴിയുണ്ടായിരുന്നു. ഇതിനു തെളിവായി സിസിടിവി ദൃശ്യങ്ങളും കിട്ടിയിരുന്നു. പിന്നീട് ജെസ്‌നയെക്കുറിച്ചുള്ള ഒരു വിവരവും പൊലീസിനുണ്ടായിരുന്നില്ല.

എന്നാല്‍, മുണ്ടക്കയം ടൗണില്‍ ബസ് സ്റ്റാന്‍ഡിനു സമീപത്തെ കടയിലെ ക്യാമറ ദൃശ്യങ്ങളില്‍ ജെസ്‌നയെ കാണാന്‍ സാധിക്കുന്നുണ്ട്. ഈ ക്യാമറ ദൃശ്യങ്ങള്‍ നേരത്തേ ഇടിമിന്നലില്‍ നഷ്ടപ്പെട്ടിരുന്നു. പൊലീസ് ഹൈടെക് സെല്‍ വിദഗ്ധരുടെ പരിശ്രമത്തില്‍ ഇപ്പോഴാണ് നഷ്ടപ്പെട്ട ദൃശ്യങ്ങള്‍ തിരിച്ചെടുക്കാനായത്.

കാണാതായ അന്ന് 11.44ന് ബസ് സ്റ്റാന്‍ഡിനടുത്ത കടയുടെ മുന്നിലൂടെ നടന്നുപോകുന്ന ജെസ്‌നയാണ് ദൃശ്യങ്ങളില്‍ ഉള്ളത്. ജീന്‍സും ടോപ്പും ധരിച്ച് കയ്യില്‍ ബാഗുമായി ജസ്‌ന പോകുന്നതാണ് ദൃശ്യം. ആറു മിനിറ്റുകള്‍ക്കു ശേഷം ഇവിടെ ജെസ്‌നയുടെ ആണ്‍ സുഹൃത്തിനെയും ദൃശ്യങ്ങളില്‍ കാണാം.

പക്ഷേ, ഇരുവരും ഒന്നിച്ചുള്ള ദൃശ്യങ്ങളില്ലെന്നാണ് വിവരം. എന്നാല്‍ വീട്ടില്‍ നിന്നും ജസ്‌ന ചുരിദാര്‍ ധരിച്ചാണ് ഇറങ്ങിയതെന്നാണ് നേരത്തെ പൊലീസിന് ദൃക്‌സാക്ഷികള്‍ മൊഴി നല്‍കിയിരുന്നത്. അതുകൊണ്ട് തന്നെ പുതിയ ദൃശ്യങ്ങള്‍ അന്വേഷണത്തില്‍ വഴിത്തിരിവുണ്ടാകുമെന്നാണ് കരുതുന്നത്.

ജെസ്‌ന വസ്ത്രം മാറിയത് എവിടെ വച്ചാണ് എന്നും മുണ്ടക്കയത്ത് വച്ച് സുഹൃത്തുമായി കണ്ടുമുട്ടിയിരുന്നോ എന്നുമുള്ള കാര്യത്തില്‍ കൂടുതല്‍ സ്ഥിരീകരണവും ആവശ്യമുണ്ട്. ജെസ്‌ന തിരോധനത്തില്‍ അന്വേഷണം വഴിമുട്ടി നില്‍ക്കുന്ന സാഹചര്യത്തില്‍ മുണ്ടക്കയത്തു നിന്നു ലഭിച്ച സി.സി.ടി.വി. ദൃശ്യങ്ങള്‍ ഒരു നിര്‍ണ്ണായ തെളിവായി മാറുമെന്നു പോലീസ് കരുതുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജസ്‌നയുടെ സുഹൃത്തുക്കളെ പൊലീസ് വീണ്ടും ചോദ്യം ചെയ്യും.