‘മഹേഷിന്റെ പ്രതികാരം’ സിനിമയ്ക്കായി ആഷിഖ് അബു ഗുരുതര സാമ്പത്തിക ക്രമക്കേട് നടത്തി

single-img
4 July 2018

മഹേഷിന്റെ പ്രതികാരം സിനിമയുടെ നിര്‍മ്മാതാവായ സംവിധായകന്‍ ആഷിക് അബുവിനെതിരെ വന്‍തുകയുടെ സാമ്പത്തിക ക്രമക്കേട്. പ്രവാസി മലയാളിയായ വ്യവസായി സി.ടി. അബ്ദുള്‍ റഹ്മാന്‍ ആണ് ഇതുസംബന്ധിച്ച് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനു പരാതി നല്‍കിയിരിക്കുന്നത്.

ചിത്രത്തിനായി 2.40 കോടി രൂപ മുതല്‍മുടക്കിയ തന്റെ കമ്പനിക്കു മുടക്കു മുതലിനു പുറമേ, 60% ലാഭവിഹിതം കൂടി നല്‍കുമെന്നായിരുന്നു കരാറെങ്കിലും ആകെ ലഭിച്ചതു 1.85 കോടി രൂപ മാത്രമാണെന്നാണു സി.ടി. അബ്ദുല്‍ റഹ്മാന്‍ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനു നല്‍കിയ പരാതിയില്‍ ആരോപിക്കുന്നത്.

മുടക്കുമുതലില്‍ തന്നെ 55 ലക്ഷം രൂപ നല്‍കാന്‍ ബാക്കിയുണ്ട്. എട്ടു കോടിയിലേറെ രൂപ തിയറ്റര്‍ കലക്ഷനായും നാലു കോടി രൂപ സാറ്റലൈറ്റ് ഇനത്തിലും ഓവര്‍സീസ്, റീമേക്ക് അവകാശം നല്‍കിയ ഇനങ്ങളിലായി രണ്ടു കോടിയിലേറെ രൂപയും ലഭിച്ചിട്ടും ലാഭവിഹിതമായി ഒരു രൂപ പോലും നല്‍കിയില്ല.

പണം ആവശ്യപ്പെട്ടു പലവട്ടം ആഷിഖ് അബുവും സന്തോഷുമായും സംസാരിച്ചെങ്കിലും ഫലമുണ്ടായില്ല. മധ്യസ്ഥന്‍ മുഖേനയും ചര്‍ച്ചകള്‍ വിജയം കാണാത്ത സാഹചര്യത്തിലാണു സംഘടനയെ അറിയിച്ചതെന്നു പരാതിയില്‍ പറയുന്നു. കരാറിന്റെയും പണം നല്‍കിയതിന്റെ രേഖകളും സഹിതമാണു പരാതി. സാമൂഹിക മാധ്യമങ്ങളിലൂടെ ഉന്നത നീതിബോധം പ്രകടിപ്പിക്കുന്ന ആഷിഖ് അബുവില്‍നിന്നു നീതി ലഭിക്കാന്‍ ഇടപെടണമെന്നും പരാതിയില്‍ അഭ്യര്‍ഥിക്കുന്നു.