സുനന്ദ പുഷ്‌കറുടെ മരണം: മുന്‍കൂര്‍ ജാമ്യംതേടി ശശി തരൂര്‍ കോടതിയില്‍

single-img
3 July 2018

സുനന്ദ പുഷ്‌കര്‍ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസില്‍ കോണ്‍ഗ്രസ് എം.പി ശശി തരൂര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. ഡല്‍ഹി പാട്യാല ഹൗസ് കോടതിയിലാണ് തരൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ജാമ്യാപേക്ഷ പരിഗണിച്ച കോടതി ഡല്‍ഹി പൊലീസിന്റെ വിശദീകരണം തേടിയിട്ടുണ്ട്.

തന്നെ അറസ്റ്റ് ചെയ്യാതെ ഡല്‍ഹി പോലീസ് അന്വേഷണം പൂര്‍ത്തിയാക്കുകയും കുറ്റപ്രതം സമര്‍പ്പിക്കുകയും ചെയ്ത സാഹചര്യത്തില്‍ ജാമ്യം നിര്‍ബന്ധമായും നല്‍കേണ്ടതാണെന്നാണ് തരൂരിന്റെ വാദം. 2014 ജനുവരി 17 നു ഡല്‍ഹിയിലെ ലീല ഹോട്ടലില്‍ ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌ക്കറെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.

സംഭവത്തില്‍ ഗാര്‍ഹിക പീഡനം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങളാണ് തരൂരിനെതിരെ ചുമത്തിയിരിക്കുന്നത്. കേസില്‍ പോലീസ് സമര്‍പ്പിച്ച കുറ്റപത്രം കോടതി സ്വീകരിച്ചിരുന്നു. തുടര്‍ന്ന് തരൂരിനോട് ഈ മാസം ഏഴിന് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് സമന്‍സ് അയച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അദ്ദേഹം മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുള്ളത്.