ദിലീപിന്റെ പുറത്താക്കല്‍ മരവിപ്പിച്ചത് പൃഥ്വിരാജും രമ്യാ നമ്പീശനും ഉള്‍പ്പെട്ട കമ്മിറ്റിയെന്ന് ‘അമ്മ’ സെക്രട്ടറി സിദ്ദിഖ്

single-img
3 July 2018

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായതിന് പിന്നാലെ നടന്‍ ദിലീപിനെ താരസംഘടനയായ അമ്മയില്‍ നിന്നും പുറത്താക്കിയ നടപടി പൃഥ്വിരാജും രമ്യാ നമ്പീശനും ഉള്‍പ്പെട്ട കമ്മിറ്റിയാണ് മരവിപ്പിച്ചതെന്ന് അമ്മ സെക്രട്ടറി സിദ്ദിഖ്. ദിലീപിനെ പുറത്താക്കാന്‍ മമ്മൂട്ടിയുടെ വീട്ടില്‍ കൂടിയ യോഗത്തില്‍ തീരുമാനിച്ചത് സാധുവായിരുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വളരെ കുറച്ച് പേര്‍ ചേര്‍ന്നെടുത്ത തീരുമാനമായിരുന്നു അത്. സംഘടനയുടെ ബൈലോ പ്രകാരം അതിന് നിയമപരമായ സാധുതയില്ല. ദിലീപിനെ പുറത്താക്കേണ്ടതില്ലെന്നായിരുന്നു ഭൂരിപക്ഷ അഭിപ്രായം. ദീലിപിനെ പുറത്താക്കിയ തീരുമാനം പിന്നീട് മരവിപ്പിച്ചു.

ഈ കമ്മിറ്റിയില്‍ പൃഥ്വിരാജും രമ്യാ നമ്പീശനും അംഗങ്ങളായിരുന്നു എന്നാല്‍ അവര്‍ അന്ന് തീരുമാനത്തിന് എതിര് പറഞ്ഞില്ലെന്നും ഇക്കാര്യം പുറത്ത് പറയാന്‍ പോലും തയ്യാറായില്ലെന്നും ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു. അമ്മയിലെ നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നതായും സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു.