ഇടുക്കിയിലെ കള്ളനോട്ട് വേട്ട: സീരിയല്‍ നടിയും അമ്മയും ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍

single-img
3 July 2018

കഴിഞ്ഞ ദിവസം ഇടുക്കി വട്ടവടയില്‍ നിന്ന് 2.50 ലക്ഷം രൂപയുടെ കള്ളനോട്ടുകള്‍ പിടിച്ചെടുത്ത സംഭവത്തില്‍ സീരിയല്‍ നടിയും അമ്മയും ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍. നടി സൂര്യ ശശികുമാര്‍, സഹോദരി ശ്രുതി, ഇവരുടെ അമ്മ രമാദേവി എന്നിവരാണ് അറസ്റ്റിലായത്.

ഇതേതുടര്‍ന്ന് കൊല്ലത്ത് നടത്തിയ പരിശോധനയില്‍ കൊല്ലം മനയില്‍ കുളങ്ങര വനിതാ ഐടി.ഐ ക്ക് സമീപം രമാദേവിയുടെ വീട്ടില്‍ നിന്നും 57 ലക്ഷം രൂപയുടെ കള്ളനോട്ടുകളും നോട്ടടിക്കുന്ന മെഷിനും പിടിച്ചെടുത്തു. 500ന്റെയും 200ന്റെയും നോട്ടുകളാണ് പിടിച്ചെടുത്തത്.

നോട്ടുകള്‍ അച്ചടിക്കാന്‍ ഉപയോഗിച്ച കമ്പ്യൂട്ടര്‍, പ്രിന്റര്‍ എന്നിവയും പോലീസ് കണ്ടെടുത്തിട്ടുണ്ട്. പുലര്‍ച്ചെ മൂന്നു മണിയോടെ ആരംഭിച്ച പരിശോധന രാവിലെ പത്തുമണിയോടെയാണ് അവസാനിച്ചത്. കൊല്ലത്തെ ആഡംബര വീടിന്റെ മുകളിലത്തെ നിലയിലായിരുന്നു കള്ളനോട്ടടി കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്.

നടിയുടെ അമ്മയെ ഇവിടെ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ഇവിടം കേന്ദ്രീകരിച്ച് കഴിഞ്ഞ ആറുമാസമായി കള്ളനോട്ടടി നടക്കുന്നുണ്ടന്നും പോലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ പേര്‍ കസ്റ്റഡിയിലുണ്ട്. ഇവരെ കൂടുതല്‍ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്താനാണ് പോലീസ് നീക്കം.