സ്വയരക്ഷയ്ക്ക് വേണ്ടിയാണ് കത്തി ഉപയോഗിച്ചത്; കൊലയാളികളെ ന്യായീകരിച്ച് എസ്ഡിപിഐ
അഭിമന്യുവിന്റെ കൊലപാതകത്തില്‍ കൊലയാളികളെ ന്യായീകരിച്ച് എസ്ഡിപിഐ രംഗത്ത്. ക്യാമ്പസ് ഫ്രണ്ടുകാര്‍ സ്വയരക്ഷക്കായാണ് ആയുധമെടുത്തതെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡണ്ട് അബ്ദുല്‍ മജീദ് ഫൈസി പറഞ്ഞു. ഇതൊരു ഏകപക്ഷീയമായ ആക്രമണമായിരുന്നില്ലെന്നാണ് അന്വേഷണത്തില്‍ മനസ്സിലായത്.
ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരെ അക്രമിക്കാന്‍ വന്നപ്പോള്‍ സ്വയം രക്ഷയ്ക്ക് വേണ്ടിയാണ് അവര്‍ കത്തിയെടുത്തതെന്നും നൂറുകണക്കിന് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അവിടെ ഉണ്ടായിരുന്നെന്നും മജീദ് ഫൈസി മാധ്യമങ്ങളോട് പറഞ്ഞു. കൂടുതല്‍ കാര്യങ്ങള്‍ അന്വേഷണത്തില്‍ തെളിയും. ക്യാമ്പസ് ഫ്രണ്ടിന് എസ്.ഡി.പി.ഐയുമായി ഒരു ബന്ധമില്ലെന്നും മജീദ് പറഞ്ഞു.
അതേസമയം അഭിമന്യുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു, അഭിമന്യുവിന്റെ ഹൃദയത്തില്‍ ആഴത്തില്‍ മുറിവേറ്റെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഏഴ് സെന്റീമീറ്റര്‍ നീളത്തിലും നാല് സെന്റീമീറ്റര്‍ വീതിയിലുമുള്ള മുറിവാണ് ഉണ്ടായത്. മരണം ഉടന്‍ തന്നെ സംഭവിച്ചിരുന്നെന്നും ചികിത്സിച്ചാല്‍ പോലും ഭേദമാകാത്ത വിധത്തിലുള്ള മുറിവാണ് ഉണ്ടായതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അതിനാല്‍ത്തന്നെ കൊലപാതകത്തിന് പിന്നില്‍ പ്രൊഫഷണല്‍ കൊലയാളി സംഘമാണെന്ന നിഗമനത്തിലാണ് പൊലീസ്.
അതേസമയം, അഭിമന്യുവിനെ കൊന്നത് ആസൂത്രിതമായിട്ടാണെന്ന് പ്രതികള്‍ പറഞ്ഞു. പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതികള്‍ ഇക്കാര്യം വ്യക്തമാക്കിയത്. അഭിമന്യുവിനെ കൊല്ലുക എന്നതായിരുന്നു തങ്ങളുടെ പദ്ധതി. കഴിഞ്ഞ വര്‍ഷവും ആക്രമണത്തിന് പദ്ധതി ഇട്ടിരുന്നു.
ഹോസ്റ്റലിലെ ക്യാമ്പസ് ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അഭിമന്യു തടസം നിന്നു. ഇതാണ് വൈരാഗ്യത്തിന് കാരണമായത്. എറണാകുളം നോര്‍ത്തിലെ ഒരു വീട്ടില്‍ താമസിച്ചാണ് പ്രതികള്‍ പദ്ധതി ആസൂത്രണം ചെയ്തത്. കുത്തിയ ശേഷം കത്തി ഉപേക്ഷിക്കരുതെന്ന് പ്രത്യേക നിര്‍ദേശം ഉണ്ടായിരുന്നതായി പ്രതികള്‍ മൊഴി നല്‍കി.
അഭിമന്യുവിനൊപ്പം കുത്തേറ്റ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അര്‍ജുന്‍ കൃഷ്ണയുടെ നില അതീവഗുരുതരമായി തുടരുകയാണ്. കോളെജിന്റെ പിന്‍മതിലിലെ ചുവരെഴുത്തിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഇരുപതോളം പ്രതികള്‍ കൊലപാതകത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. ഇതില്‍ ചിലര്‍ സംസ്ഥാനം വിട്ടതായും സൂചനയുണ്ട്.