നടന്‍ സിദ്ദീഖിനെതിരെ നടി രമ്യാ നമ്പീശന്‍

single-img
3 July 2018

കൊച്ചി: ദിലീപിനെ പുറത്താക്കിയ നടപടി റദ്ദാക്കിയ യോഗത്തില്‍ പൃഥ്വിരാജും താനും പങ്കെടുത്തുവെന്ന പ്രചരണം വാസ്തവ വിരുദ്ധമെന്ന് നടി രമ്യാ നമ്പീശന്‍. രമ്യയും പൃഥ്വിരാജും ഉള്‍പ്പെട്ട എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് ദിലീപിനെ പുറത്താക്കിയ നടപടി റദ്ദാക്കിയതെന്ന് നടന്‍ സിദ്ദിഖ് പറഞ്ഞിരുന്നു. ഇതെക്കുറിച്ച് ഒരു മാധ്യമത്തോട് പ്രതികരിക്കുകയായിരുന്നു രമ്യ.

‘ആ യോഗത്തില്‍ ഞങ്ങള്‍ പങ്കെടുത്തിട്ടില്ല. യോഗം ഉണ്ടെന്ന് അറിയിച്ചിരുന്നുവെങ്കിലും ചിത്രീകരണത്തിരക്ക് ഉണ്ടായിരുന്നതിനാല്‍ എത്താന്‍ സാധിച്ചില്ല. യോഗം കഴിഞ്ഞതിന് ശേഷമുള്ള തീരുമാനങ്ങളും അറിഞ്ഞിരുന്നില്ല. ഇപ്പോള്‍ ഇവര്‍ നടത്തുന്ന പ്രസ്താവനകള്‍ മാധ്യമങ്ങളെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുകയാണ്.സംഘടനയെ പിളര്‍ത്തണം എന്നൊന്നും ഞങ്ങള്‍ ഉദ്ദേശിച്ചിട്ടില്ല. രാജിവച്ചത് അതുകൊണ്ടല്ല. എന്നാല്‍ സംഘടനയില്‍ നടക്കുന്ന ചില കാര്യങ്ങള്‍ കണ്ടില്ലെന്നു നടിക്കാനാകില്ല’- രമ്യാ നമ്പീശന്‍ പറ്ഞ്ഞു.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായപ്പോള്‍ ദിലീപിനെ പുറത്താക്കാന്‍ എക്‌സിക്യൂട്ടിവ് എടുത്ത തീരുമാനം സാധുവായിരുന്നില്ലെന്നാണ് അമ്മ സെക്രട്ടറി സിദ്ദിഖ് പറഞ്ഞത്. മമ്മൂട്ടിയുടെ വസതിയില്‍ വച്ചായിരുന്നു അന്ന് യോഗം വിളിച്ചത്. ഈ യോഗത്തില്‍ പൃഥ്വിരാജും രമ്യയും പങ്കെടുത്തിരുന്നു.

അഞ്ചോ ആറോപേര്‍ മാത്രം ചേര്‍ന്നെടുത്ത തീരുമാനമായിരുന്നു അത്. സംഘടനയുടെ ബൈലോ പ്രകാരം അതിന് നിയമപരമായ സാധുതയില്ല. ദിലീപിനെ പുറത്താക്കേണ്ടതില്ലെന്നായിരുന്നു ഭൂരിപക്ഷ അഭിപ്രായം. ദിലീപിനെ പുറത്താക്കാനുള്ള എക്‌സിക്യൂട്ടിവ് തീരുമാനം പിന്നീട് അതേ എക്‌സിക്യൂട്ടീവ് തന്നെ മരവിപ്പിച്ചിരുന്നുവെന്നും സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു. അതില്‍ പൃഥ്വിരാജും രമ്യയും ഉണ്ടെന്നായിരുന്നു സിദ്ദിഖിന്റെ വാദം.