വാചകമടി മാത്രമെയുള്ളൂ..: മോദി സര്‍ക്കാരിന്റെ നാലു വര്‍ഷം കൊണ്ട് രാജ്യത്തിന്റെ കയറ്റുമതിയില്‍ വന്‍ ഇടിവ്

single-img
3 July 2018

മോദി സര്‍ക്കാര്‍ അധികാരത്തിലേറി നാലു വര്‍ഷം കൊണ്ട് രാജ്യത്തെ വ്യാവസായിക ചരക്കുകള്‍ മുതല്‍ കാര്‍ഷിക വിളകള്‍ അടക്കമുള്ള ഉത്പന്നങ്ങളുടെ കയറ്റുമതിയിയില്‍ വന്‍ ഇടിവ് വന്നതായി ഇന്ത്യ സ്‌പെന്‍ഡിന്റെ കണക്കുകള്‍. നോട്ട് നിരോധനം, ജി.എസ്.ടി, പുതിയ പാപ്പരത്ത ചട്ടം തുടങ്ങിയ നിരവധി കാരണങ്ങളാണ് കയറ്റുമതിക്ക് തിരിച്ചടിയായി വിദഗ്ധര്‍ വിലയിരുത്തുന്നത്.

2009-14 കാലഘട്ടത്തില്‍ 12.3 ശതമാനമായിരുന്നു ഇന്ത്യയുടെ കയറ്റുമതി രംഗത്തെ വളര്‍ച്ചാ നിരക്ക്. 2004-09 കാലഘട്ടത്തില്‍ 22.16 ശതമാനവും. 2009-14 കാലഘട്ടത്തില്‍ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി 33.31 ശതമാനമായിരുന്നു. 2009-2014 വരെ 17.90 ശതമാനവും.

പക്ഷേ മോദി ഭരണത്തിന്‍ കീഴിലായതോടെ ഇത് മൈനസ് 3.18 ശതമാനമായി ഇടിഞ്ഞു. ചെറുകിട, ഇടത്തരം വ്യവസായങ്ങളെ ജി.എസ്.ടി പ്രതികൂലമായി ബാധിച്ചു. ടെക്‌സ്‌റ്റൈല്‍, ലെതര്‍ അടക്കമുള്ള മേഖലകളിലെ ഉത്പാദനം വന്‍തോതില്‍ കുറയാന്‍ ജി.എസ്.ടി കാരണമായി.

2014 ഏപ്രില്‍ മുതല്‍ ഈ വര്‍ഷം മാര്‍ച്ച് വരെയുള്ള രേഖകള്‍ പരിശോധിച്ചാല്‍ ആഫ്രിക്കയിലേക്കുള്ള കയറ്റുമതി 4.42 ശതമാനം, ജപ്പാനിലേക്കുള്ള കയറ്റുമതി 7.2 ശതമാനം, ലാറ്റിനമേരിക്കയിലേക്കുള്ള കയറ്റുമതി 3.18 ശതമാനം എന്നിങ്ങനെ കുറഞ്ഞതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

അതേസമയം അന്താരാഷ്ട്ര നാണയനിധിയുടെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ആഗോളതലത്തില്‍ കയറ്റുമതി മൂന്നു ശതമാനം വര്‍ധിച്ചിട്ടുണ്ട് എന്നാണ് സൂചിപ്പിക്കുന്നത്.