മഹാരാജാസിലെ കൊലപാതകം:അറസ്റ്റിലായവര്‍ വിദ്യാര്‍ഥികളല്ല;പിടികൂടിയത് എസ്ഡിപിഐ പ്രവര്‍ത്തകരെ

single-img
2 July 2018

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജില്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ച സംഭവത്തില്‍ ഉള്‍പ്പെട്ട 10 പേരെ തിരിച്ചറിഞ്ഞതായി പൊലീസ്. ഇതില്‍ മൂന്നു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കോട്ടയം സ്വദേശി ബിലാല്‍, പത്തനതിട്ട സ്വദേശി ഫാറൂഖ്, ഫോര്‍ട്ട് കൊച്ചി സ്വദേശി റിയാസ് എന്നിവരാണ് പോലീസ് കസ്റ്റഡിയിലുള്ളത്.

അറസ്റ്റിലായത് പുറത്ത് നിന്നുള്ള എസ്ഡിപിഐ പ്രവര്‍ത്തകരാണു.കസ്റ്റഡിയില്‍ എടുത്തവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ആക്രമണം നടത്തിയവരില്‍ ഒരാള്‍ മാത്രമാണ് ക്യാംപസിലെ വിദ്യാര്‍ഥി. ഇയാളുടെ ആവശ്യ പ്രകാരമാണ് പുറത്തു നിന്നുള്ളവര്‍ ക്യാംപസില്‍ എത്തിയതെന്നാണ് അന്വേഷണ സംഘം അനുമാനിക്കുന്നത്.

കോളെജിലെ രണ്ടാം വര്‍ഷ ഫിലോസഫി വിദ്യാര്‍ഥി അഭിമന്യു (20) ആണ് മരിച്ചത്. ഇടുക്കി വട്ടവട സ്വദേശിയാണ്. എസ്എഫ്‌ഐ പ്രവര്‍ത്തകനായ അര്‍ജുന്‍ (19) അതീവ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികില്‍സയിലാണ്.

ഞായറാഴ്ച രാത്രി പന്ത്രണ്ടുമണിയോടെയായിരുന്നു സംഭവം. കോളെജ് അങ്കണത്തില്‍ പോസ്റ്റര്‍ ഒട്ടിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. തിങ്കളാഴ്ച പുതിയ അധ്യയന വര്‍ഷം തുടങ്ങുകയാണ്. വിദ്യാര്‍ഥികളെ സ്വാഗതം ചെയ്തുകൊണ്ടുള്ള പോസ്റ്റര്‍ പതിക്കുന്നതുമായി ബന്ധപ്പെട്ടാണ് തര്‍ക്കമുണ്ടായത്. പുറത്തുനിന്ന് എത്തിയവരും പോസ്റ്റര്‍ പതിക്കാന്‍ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. കസ്റ്റഡിയിലുള്ള ഒരാള്‍ 37 വയസ്സുള്ള ആളാണ്.

സംഭവത്തെ തുടര്‍ന്ന് മഹാരാജാസ് കോളേജിന് രണ്ടു ദിവസം അവധി നല്‍കിയിട്ടുണ്ട്.എസ്എഫ്‌ഐ ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കും.യൂണിവേഴ്സ്റ്റി പരീക്ഷ മാറ്റിവച്ചു.