കുമ്പസാര രഹസ്യം ചോര്‍ത്തി ലൈംഗിക ചൂഷണം: നാല് വൈദികര്‍ക്കെതിരെ കേസ്
പത്തനംതിട്ട: ഓര്‍ത്തഡേക്‌സ് സഭയിലെ വൈദികര്‍ ഉള്‍പ്പെട്ട ലൈംഗിക പീഡനക്കേസില്‍ നാല് വൈദികര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തു. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ രണ്ട് വകുപ്പുകള്‍ ചേര്‍ത്താണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
വൈദികരായ ഫാ. ജോബ് മാത്യൂ, ഫാ. ജെയ്സ് കെ. ജോര്‍ജ്, ഫാ. എബ്രഹാം വര്‍ഗീസ്, ഫാ. ജോണ്‍സണ്‍ വി മാത്യൂ എന്നിവര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ആരോപണം ഉയര്‍ന്ന അഞ്ച് വൈദികരില്‍ നാലുപേരുടെ പേരുകളാണ് യുവതി പൊലീസിന് നല്‍കിയത്. ഇതുപ്രകാരമാണ് ഇവര്‍ക്കെതിരെ ബലാത്സംഗത്തിന് കേസ് എടുത്തിരിക്കുന്നത്.
നിരണം, തുമ്പമൺ, ഡൽഹി ഭദ്രാസനങ്ങളിലെ അഞ്ച് വൈദികര്‍ക്കെതിരെ പീഡനത്തിനിരയായ യുവതി സത്യവാങ്മൂലം നൽകിയിരുന്നു. യുവതിയുടെ ഭർത്താവ് നിരണം ഭദ്രാസന മെത്രാപോലീത്തയ്ക്കു നൽകിയ പരാതിയോടൊപ്പമാണ് സത്യവാങ്മൂലം നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ സഭാ നേതൃത്വം ആരോപണ വിധേയരായ വൈദികർക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. ആരോപണവിധേയരായ വൈദികരെ വികാരി എന്ന നിലയിലുള്ള ചുമതലകളില്‍ നിന്ന് സഭ താത്കാലികമായി വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
മൂത്തമകന്റെ മാമോദീസ ചടങ്ങിനു മുന്നോടിയായി യുവതി നടത്തിയ കുമ്പസാരമാണ് ചൂഷണത്തിന് വഴിവച്ചത്. നിരണം ഭദ്രാസനത്തിലെ ഒരു വൈദികനാണ് കുമ്പസാരം കേട്ടത്. ഇദ്ദേഹത്തില്‍ നിന്ന് അറിഞ്ഞാണ് മറ്റ് വൈദികരുംതന്നെ ലൈംഗികമായി ഉപയോഗിച്ചതെന്നും യുവതി പറയുന്നു.