പീഡനത്തിനിരയായ കന്യാസ്ത്രീയുടെ ഡയറിയില്‍ ബിഷപ്പ് പീഡിപ്പിച്ച ദിവസവും സമയവും;പീഡിപ്പിച്ചെന്ന കന്യാസ്ത്രീയുടെ പരാതി ലഭിച്ചിട്ടില്ലെന്ന് ജോര്‍ജ് ആലഞ്ചേരി
കോട്ടയം: ജലന്ധര്‍ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കല്‍ പീഡിപ്പിച്ചെന്ന കന്യാസ്ത്രീയുടെ പരാതി ലഭിച്ചിട്ടില്ലെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. പരാതി ഇതുവരെ തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും പീഡനം അന്വേഷിക്കേണ്ടത് ജലന്ധര്‍ രൂപതയാണെന്നും ആലഞ്ചേരി പറഞ്ഞു.
അതേസമയം പീഡനത്തെ കുറിച്ച് ആദ്യം പരാതി നല്‍കിയത് കുറുവിലങ്ങാട് പള്ളി വികാരിക്കാണെന്നും പാലാ ബിഷപ്പിനും പരാതി നല്‍കിയെന്നും കന്യാസ്ത്രീ മൊഴി നല്‍കി. ഇമെയിലിലൂടെ വത്തിക്കാനും പരാതി നല്‍കി. തനിക്ക് നടപടി എടുക്കാന്‍ സാങ്കേതിക തടസമുണ്ടെന്ന് കര്‍ദ്ദിനാള്‍ അറിയിച്ചു. അന്വേഷണ സംഘത്തോടാണ് കന്യാസ്ത്രീ ഇക്കാര്യം വ്യക്തമാക്കിയത്.
അതിനിടെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ആരോപണം ഉന്നയിച്ചതിനുപിന്നില്‍ കന്യാസ്ത്രീയുടെ അധികാരമോഹമാണെന്ന് മഠത്തിന്റെ ജലന്ധറില്‍നിന്നെത്തിയ മദര്‍ ജനറലും ജനറല്‍ കൗണ്‍സിലംഗങ്ങളും ആരോപിച്ചിരുന്നു. കന്യാസ്ത്രീ ഇതുവരെ സന്യാസിസമൂഹത്തിന് പരാതി നല്‍കിയിട്ടില്ലെന്നും അവര്‍ പറഞ്ഞു.
പീഡനത്തിനിരയായ കന്യാസ്ത്രീക്ക് ഡയറി എഴുതുന്ന സ്വഭാവമുണ്ടായിരുന്നു. ഡയറിയില്‍ ബിഷപ്പ് പീഡിപ്പിച്ച ദിവസവും സമയവും കൃത്യമായി രേഖപ്പെടുത്തിയിരുന്നു. ഈ ഡയറിക്കുറിപ്പുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈ.എസ്.പി. കെ.സുഭാഷിന് പീഡിപ്പിച്ച ദിവസവും സമയവും എഴുതി നല്‍കിയത്. കന്യാസ്ത്രീ വെളിപ്പെടുത്തിയ സമയങ്ങളില്‍ ജലന്ധര്‍ ബിഷപ്പ് ഡോ. ഫ്രാങ്കോ മുളയ്ക്കല്‍ കേരളത്തിലുണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
എറണാകുളത്ത് സഭാതലത്തില്‍ നടന്ന് യോഗങ്ങളില്‍ പങ്കെടുക്കാനാണ് പ്രധാനമായും ബിഷപ്പ് എത്തിയിരുന്നതെങ്കിലും വൈകുന്നേരങ്ങളില്‍ കോട്ടയം കുറവിലങ്ങാട് മഠത്തോടു ചേര്‍ന്നുള്ള ഗസ്റ്റ് ഹൗസിലാണ് അന്തിയുറങ്ങിയിരുന്നത്.
ഇന്നലെ കന്യാസ്ത്രീയില്‍ നിന്ന് വനിതാ സി.ഐയുടെ സാന്നിദ്ധ്യത്തില്‍ ഡിവൈ.എസ്.പി വിശദമായ മൊഴി രേഖപ്പെടുത്തിയിരുന്നു. കന്യാസ്ത്രീയെ വൈദ്യപരിശോധനക്ക് കഴിഞ്ഞദിവസം വിധേയമാക്കിയിരുന്നു. പീഡനത്തിന് ഇരയായതായി കണ്ടെത്തിയതായും പൊലീസ് പറഞ്ഞു.
2014-2016 കാലഘട്ടത്തില്‍ 13 തവണ തന്നെ പീഡിപ്പിച്ചതായിട്ടാണ് കന്യാസ്ത്രീ പറയുന്നത്. ഈ സമയങ്ങളില്‍ മഠത്തില്‍ സേവനമനുഷ്ഠിച്ചിരുന്ന കന്യാസ്ത്രീകളെയും ജോലിക്കാരെയും പൊലീസ് പിന്നീട് വിശദമായി ചോദ്യം ചെയ്യും.