യുവതിയുടെ നഗ്നചിത്രം പ്രചരിപ്പിച്ച കേസില്‍ കൊച്ചിയില്‍ യുവാവ് അറസ്റ്റിലായ സംഭവത്തില്‍ ട്വിസ്റ്റ്; സ്വന്തം നഗ്‌നചിത്രം പകര്‍ത്തി പ്രചരിപ്പിച്ചത് യുവതി തന്നെയെന്ന് കണ്ടെത്തല്‍

single-img
1 July 2018

സ്വന്തം നഗ്‌നചിത്രം ഉപയോഗിച്ച് പോലീസിനെ തെറ്റിദ്ധരിപ്പിച്ച്, യുവാവിനെതിരേ കേസ് എടുപ്പിച്ച യുവതി പിടിയില്‍. തോപ്പുംപടി സൗദി സ്വദേശിനി 18 കാരിയായ യുവതിയാണ് പോലീസിന്റെ പിടിയിലായത്. ചേര്‍ത്തല സ്വദേശിയായ ഒരു യുവാവ് തന്റെ ചിത്രം മോര്‍ഫ് ചെയ്ത് നഗ്‌നയാക്കി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതായി യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

പരാതി ലഭിച്ച പോലീസ് യുവാവിനെ കണ്ടെത്തി കേസെടുത്തു. സ്വകാര്യ കോളേജില്‍ ബിരുദ വിദ്യാര്‍ഥിനിയായ യുവതിയുടെ സുഹൃത്തായ യുവാവിനെതിരേയായിരുന്ന പരാതി. എന്നാല്‍, തുടര്‍ന്നുള്ള അന്വേഷണത്തില്‍ പരാതി വ്യാജമാണെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു.

നഗ്‌നചിത്രം തയ്യാറാക്കിയത് യുവതി തന്നെയാണെന്നും പോലീസ് കണ്ടെത്തി. പറവൂരിലുള്ള ഒരു ബന്ധുവിന്റെ വീട്ടില്‍ താമസിച്ച യുവതി, ബന്ധുവിന്റെ എ.ടി.എം. കാര്‍ഡുപയോഗിച്ച് 70,000 രൂപയോളം തട്ടിയെടുത്തതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

ഇക്കാര്യം പുറത്തറിയുമെന്നായപ്പോഴാണ് യുവതി, സുഹൃത്തായ യുവാവിനെതിരേ പരാതി നല്‍കിയതെന്ന് പോലീസ് പറയുന്നു. കാര്‍ഡുപയോഗിച്ച് എടുത്ത പണം ഈ യുവാവിന് നല്‍കിയെന്നാണ് യുവതി പറഞ്ഞത്. തന്റെ നഗ്‌നചിത്രം കാണിച്ച് ഈ യുവാവ് ഭീഷണിപ്പെടുത്തി പണം വാങ്ങിയെന്നായിരുന്നു ആരോപണം.

മൊഴികളില്‍ സംശയമുണ്ടായതിനെ തുടര്‍ന്ന് മട്ടാഞ്ചേരി അസി. പോലീസ് കമ്മിഷണര്‍ എസ്. വി ജയന്റെ നേതൃത്വത്തില്‍ പോലീസ്, സൈബര്‍ സെല്‍ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ യുവതിയെ ചോദ്യം ചെയ്തതോടെയാണ് കഥ പുറത്തുവന്നതെന്ന് പോലീസ് പറഞ്ഞു. തെറ്റായ വിവരം നല്‍കിയാണ് യുവാവിനെതിരേ കേസെടുപ്പിച്ചതെന്ന് യുവതി സമ്മതിച്ചതായും പോലീസ് പറഞ്ഞു.