ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്കു മറിഞ്ഞ് 45 പേര്‍ മരിച്ചു

single-img
1 July 2018

ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്കു മറിഞ്ഞ് 45 പേര്‍ മരിച്ചു. പൗരി ഗഡ്വാള്‍ ജില്ലയിലെ നൈനിദണ്ഡ ബോക്കിലെ പിപാലിഭുവന്‍ മോട്ടോര്‍വേയിലായിരുന്നു അപകടം. എട്ടുപേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്ഷാപ്രവര്‍ത്തനത്തിനായി ഹെലിക്കോപ്റ്റര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ സംഭവസ്ഥലത്ത് എത്തിച്ചിട്ടുണ്ട്.

ഞായറാഴ്ച രാവിലെ 8.45നായിരുന്നു അപകടം. ഭോയനില്‍നിന്നു രാംനഗറിലേക്കു സന്ദര്‍ശകരുമായി പോയ യുകെ 12 സി 0159 എന്ന നമ്പരിലുള്ള സ്വകാര്യ ബസാണ് പിപാലിഭുവന്‍ മോട്ടോര്‍വേയിലെ ഗ്വയ്ന്‍ ബ്രിഡ്ജിനു സമീപം അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട വാഹനം കൊക്കയിലേക്കു മറിയുകയായിരുന്നെന്നാണു സൂചന.

45 പേര്‍ അപകടസ്ഥലത്തുതന്നെ മരിച്ചു. പ്രദേശവാസികളുടെ സഹായത്തോടെയാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. 28 സീറ്റുള്ള ബസില്‍ നൂറിലധികം പേരാണ് യാത്ര ചെയ്തിരുന്നതെന്നാണു സൂചന. ജില്ലാ ദുരന്തനിവാരണ സമിതി 45 പേരുടെ മരണം സ്ഥിരീകരിച്ചു.