‘കെവിന്‍ വധക്കേസിന്റെ മുഖ്യസൂത്രധാര രഹ്‌ന’; കെവിന്റേത് മുങ്ങിമരണമല്ല, ഷാനുവും മറ്റ് പ്രതികളും ചേര്‍ന്ന് മുക്കിക്കൊന്നതാണെന്ന് അനീഷ്

single-img
29 June 2018

കെവിന്‍ വധക്കേസില്‍ മുഖ്യസൂത്രധാര നീനുവിന്റെ മാതാവ് രഹ്‌നയെന്ന് കേസിലെ പ്രധാന സാക്ഷി അനീഷ്. സംഭവത്തിനു തലേന്ന് കെവിനേയും നീനുവിനേയും വകവരുത്തുമെന്ന് കേസിലെ പ്രതി നിയാസിനോടൊപ്പമെത്തി രഹ്‌ന പരസ്യമായി പ്രഖ്യാപിച്ചിരുന്നുവെന്നും അനീഷ് വ്യക്തമാക്കി.

കെവിന്റേത് മുങ്ങിമരണമല്ലെന്നും ഷാനു അടക്കമുള്ളവര്‍ കെവിനെ മുക്കി കൊന്നതാണെന്നും അനീഷ് പറഞ്ഞു. സത്യം തെളിയണമെങ്കില്‍ സിബിഐ അന്വേഷണം നടത്തണം. നുണ പരിശോധനയ്ക്ക് തയ്യാറാണെന്നും അനീഷ് പറഞ്ഞു.

അതേസമയം നീനുവിന്റെ അമ്മ രഹ്നയോട് അന്വേഷണ സംഘം മുമ്പാകെ നേരിട്ട് ഹാജരാകാന്‍ നിര്‍ദ്ദേശം. ചൊവ്വാഴ്ച കോട്ടയം ഡിവൈഎസ്പി ഓഫീസില്‍ എത്താനാണ് നിര്‍ദ്ദേശം. കെവിന്‍ കൊല്ലപ്പെട്ട് ഒരു മാസം പിന്നിട്ടിട്ടും നീനുവിന്റെ മാതാവ് രഹ്നയെ അന്വേഷണ സംഘം ഇതുവരെ ചോദ്യം ചെയ്തിരുന്നില്ല.

അന്വേഷണത്തിന്റെ ആദ്യഘട്ടം മുതല്‍ സംശയത്തിന്റെ നിഴലിലാണ് രഹ്നയുണ്ടായിരുന്നത്. ഗൂഢാലോചനയില്‍ രഹ്നയ്ക്ക് പങ്കുണ്ടെന്ന് അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ സൂചനകള്‍ ഉണ്ടായിരുന്നു. പക്ഷെ പിന്നീട് അന്വേഷണപരിധിയില്‍ നിന്ന് രഹ്നയെ പൂര്‍ണമായും ഒഴിവാക്കുകയായിരുന്നു.

അതിനിടെ പ്രത്യകേ മെഡിക്കല്‍ സംഘം തെന്മലയിലെത്തി പരിശോധന നടത്തി. മുങ്ങിമരണമാണെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ശരിവെക്കുന്ന രാസപരിശോധന ഫലമാണ് ഇപ്പോള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്. എന്നാല്‍ കെവിന്റേത് മുങ്ങിമരണമല്ലെന്നാണ് അനീഷ് പറയുന്നത്. ബോധമില്ലാതിരുന്ന കെവിനെ ഷാനു അടക്കമുള്ളവര്‍ മുക്കി കൊന്നതാകാം. മുട്ടറ്റം വെള്ളമുള്ള ചാലിയക്കരയാറ്റില്‍ കെവിന്‍ എങ്ങനെ മുങ്ങിമരിക്കുമെന്നും അനീഷ് ചോദിക്കുന്നു.