ഹാപൂര്‍ കൊലപാതകം: പോലീസിന്റെ വാദം തെറ്റെന്ന് തെളിയിക്കുന്ന വീഡിയോ പുറത്ത്

single-img
23 June 2018

ഉത്തര്‍പ്രദേശിലെ പിലാഖുവ ഗ്രാമത്തില്‍ ജനക്കൂട്ടം 45കാരനെ തല്ലിക്കൊന്നതു ഗോഹത്യ ആരോപിച്ചാണെന്ന് വ്യക്തമാക്കുന്ന പുതിയ വീഡിയോ പുറത്ത്. ആള്‍ക്കൂട്ട ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റു ചികിത്സയില്‍ കഴിയുന്ന സമായുദ്ദീനെ ആള്‍ക്കൂട്ടം ചീത്ത വിളിക്കുന്നതിന്റെയും താടിപിടിച്ചു വലിച്ചു മര്‍ദിക്കുന്നതിന്റെയും ദൃശ്യങ്ങളാണു സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

ഒരു പശുവിനെ കൊല്ലാന്‍ ശ്രമിച്ചതിനിടെയാണു പിടിയിലായതെന്നു സമയാദ്ദീനെ കൊണ്ടു നിര്‍ബന്ധിച്ചു പറയിപ്പിക്കാന്‍ ശ്രമിക്കുന്നതും ഒരു മിനുറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ കാണാം. എന്നാല്‍ ദൃശ്യത്തിന്റെ ആധികാരികത സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

തിങ്കളാഴ്ചയാണു സംഭവം നടന്നത്. ഇതുമായി ബന്ധപ്പെട്ട് രണ്ടുപേരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പശുമോഷണവുമായി ബന്ധപ്പെട്ടു രൂപം കൊണ്ട തര്‍ക്കമാണു കൊലപാതകമെന്നു വ്യക്തമാക്കുന്ന വിഡിയോ നേരത്തെ പുറത്തുവന്നിരുന്നു. ഇതു സ്ഥിരീകരിക്കുന്നതാണു പുതിയ ദൃശ്യങ്ങള്‍. എന്നാല്‍ ബൈക്കുകള്‍ തമ്മിലിടിച്ചതിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണു പൊലീസ് നിലപാട്.