അന്ന് പരിപാടിക്ക് പോകുമ്പോള്‍ 350 രൂപയുടെ ചുരിദാറിട്ടാണ് പോയത്; മറ്റ് മത്സരാര്‍ഥികളെ കണ്ടതോടെ ഞാനാകെ വിഷമത്തിലായി: അനുശ്രീ

single-img
23 June 2018

റിയാലിറ്റി ഷോയിലൂടെയാണ് നടി അനുശ്രീ മലയാള സിനിമാരംഗത്തേക്ക് എത്തുന്നത്. വളരെ കുറച്ചുകാലം കൊണ്ടുതന്നെ മലയാള സിനിമയില്‍ തന്റേതായ ഇടം കണ്ടെത്താന്‍ അനുശ്രീക്ക് സാധിക്കുകയും ചെയ്തു. റിയാലിറ്റി ഷോയില്‍ പങ്കെടുക്കാന്‍ ചെന്നപ്പോള്‍ ബാക്കിയുള്ള മത്സരാര്‍ത്ഥികളെ കണ്ടതോടെ തന്റെ ആത്മവിശ്വാസം നഷ്ടമായെന്നും കോര്‍ഡിനേറ്ററുടെ വാക്കിന്റെ ബലത്തിലാണ് തനിക്ക് പിടിച്ചുനില്‍ക്കാനായതും വിജയിച്ചതെന്നും അനുശ്രീ പറഞ്ഞു. ഒരു ചാനല്‍ അഭിമുഖത്തിലാണ് അനുശ്രീ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

അനുശ്രീയുടെ വാക്കുകള്‍ ഇങ്ങനെ:

റിയാലിറ്റി ഷോയിലൂടെയാണ് ഞാന്‍ സിനിമയിലേക്ക് കടന്നത്. ആ ഷോയുടെ ഓഡിയോ ലോഞ്ച് നവോദയ സ്റ്റുഡിയോയിലാണ് നടന്നത്. അന്നാണ് ഞാന്‍ മറ്റ് മത്സരാര്‍ത്ഥികളെ ആദ്യമായി കാണുന്നത്. ഓഡിഷന്‍ സമയത്ത് ഏറ്റവും അവസാന ഘട്ടത്തിലാണ് ഞാന്‍ പോയത്. അപ്പോഴേക്കും എല്ലാവരും സെലക്ട് ആയിരുന്നു. അതുകൊണ്ട് മറ്റ് മത്സരാര്‍ത്ഥികളെ കാണാന്‍ അവസരം കിട്ടിയിരുന്നില്ല.

അന്ന് എന്റെ വീട്ടില്‍ കാറില്ല. എന്റെ സുഹൃത്തിന്റെ കാറിലാണ് ഞാനും അമ്മയും സ്റ്റുഡിയോയിലേക്ക് പോയത്. അന്ന് പോകാന്‍ നല്ല വസ്ത്രം പോലും ഞാന്‍ വാങ്ങിയിരുന്നില്ല. എല്ലാം പെട്ടെന്നായിരുന്നു. എന്റെ നാട്ടില്‍ മോഡേണ്‍ എന്ന് പറയുന്നത് ഒരു ജീന്‍സും അണ്ണന്റെ ടീഷര്‍ട്ടുമിട്ടാല്‍ മതി.

അങ്ങനെയിട്ടതിന് അവള്‍ വലിയ ജീന്‍സും ടോപ്പും ഇട്ട് നടക്കുന്നുവെന്ന് പേരുകേട്ടിട്ടുള്ള ആളാണ് ഞാന്‍. അതില്‍ സ്ലീവ്‌ലെസ് എന്ന് കേട്ടാല്‍ തീര്‍ന്നു. ഡയമണ്ട് നെക്ലസ് എന്ന സിനിമ കഴിഞ്ഞ ശേഷമാണ് ഞാന്‍ സ്ലീവ്‌ലെസ് വസ്ത്രങ്ങളെക്കുറിച്ച് ചിന്തിച്ചുതുടങ്ങിയത്. എന്റെ വീട്ടില്‍ അതിന് സമ്മതിക്കില്ലായിരുന്നു.

അന്ന് പരിപാടിക്ക് പോകുമ്പോള്‍ ഒരു ചുരിദാറാണ് ധരിച്ചത്. 350 രൂപയേ ഉണ്ടായിരുന്നുള്ളൂ. അത് ഇപ്പോഴും ഞാന്‍ ഓര്‍മയ്ക്കായി സൂക്ഷിച്ചു വെച്ചിട്ടുണ്ട്. അന്ന് 120 രൂപയുടെ സ്ലിപോന്‍സ് ചെരുപ്പാണ് വീട്ടില്‍ വാങ്ങിത്തരുന്നത്. അത് പൊട്ടിയാലും വീണ്ടും അത് തന്നെയായിരിക്കും വാങ്ങിത്തരുക.

കൂടുതല്‍ കാലം പൊട്ടാതെ നില്‍ക്കുന്നത് ആ ചെരുപ്പായിരുന്നു. ആ ചെരുപ്പിട്ടാണ് ശീലം. കൂട്ടുകാര്‍ എല്ലാവരും ഒരേപോലെ ചെരുപ്പാണ് വാങ്ങാറുള്ളത്. അതുകൊണ്ട് വേറെ വാങ്ങാറില്ലായിരുന്നു. ഇതൊക്കെയിട്ടാണ് ഞാന്‍ നവോദയ സ്റ്റുഡിയോയിലേക്ക് പോകുന്നത്. ഇത് മോശമാണെന്ന് എനിക്കറിയാമായിരുന്നു.

പക്ഷേ എനിക്ക് ഒന്നും വാങ്ങാനുള്ള സമയം കിട്ടിയില്ല. തലേ ദിവസം വിളിച്ചാണ് സെലക്ടായി, നാളെ എത്തണമെന്ന് വിളിച്ചു പറഞ്ഞത്. പിന്നെ ബാക്കിയുള്ളവര്‍ ഹൈ ലെവല്‍ മോഡേണ്‍ ആയി വരുമെന്നും ഞാന്‍ പ്രതീക്ഷിച്ചില്ല. സ്റ്റുഡിയോയില്‍ കയറിയപ്പോള്‍ സെലക്ടായവര്‍ നിരന്ന് ഇരിക്കുന്നു. അവരെ കണ്ടതോടെ എന്റെ കോണ്‍ഫിഡന്‍സ് ചോര്‍ന്നുപോയി.

മുംബൈയില്‍ നിന്നും അമേരിക്കയില്‍ നിന്നുമുള്ളവര്‍ അവിടെയുണ്ടായിരുന്നു. ഇപ്പോള്‍ സിനിമയിലും സീരിയലിലും അഭിനയിക്കുന്ന സ്വാസികയും ഉണ്ടായിരുന്നു. ഏകദേശം ആള്‍ക്കാരും കൊച്ചിയുമായി ബന്ധമുള്ളവരാണ്. അവര്‍ക്കറിയാം, എങ്ങനെ ഒരു പരിപാടിയില്‍ വരണമെന്ന്. ഇവരെയൊക്കെ കണ്ടതോടെ ഞാനാകെ വിഷമത്തിലായി.

എന്നെ കോര്‍ഡിനേറ്റ് ചെയ്യുന്ന വിനോദ് എന്ന ചേട്ടനുണ്ടായിരുന്നു. എനിക്ക് ഇത് പറ്റൂല, ഞാന്‍ തിരിച്ച് പോകുകയാണ് എന്ന് ഞാന്‍ ചേട്ടന് മെസേജ് ചെയ്തു. അമ്മയോടും തിരിച്ചുപോകാമെന്ന് പറഞ്ഞു. അവരെ കണ്ട് ഞാന്‍ ശരിക്കും പേടിച്ചുപോയി. ഷാളോക്കെ ഇട്ട് അവരുടെ മുന്‍പില്‍ നില്‍ക്കാന്‍ തന്നെ എനിക്ക് ചമ്മലായിരുന്നു.

ഒരു ചാര കളര്‍ ഷോളായിരുന്നു. അതിന്റെ അഗ്രത്ത് മുത്തുകള്‍ തൂക്കിയിട്ടുണ്ട്. നമ്മുടെ നാട്ടില്‍ അതാണ് ഏറ്റവും വലിയ സംഭവം. ഞാന്‍ അവിടെയിരിക്കുമ്പോള്‍ ഇടയ്ക്ക് അതിലെ മുത്തൊക്കെ പൊട്ടിയിരിക്കുന്നുണ്ട്. എനിക്കാകെ ചമ്മലായി. ‘അനു നീ ആരെയും നോക്കണ്ട, നിനക്ക് ചെയ്യാന്‍ പറ്റുന്നത് സ്റ്റേജില്‍ ചെയ്യുക.

വീട്ടുകാര്യങ്ങളൊന്നും ആലോചിക്കണ്ട എന്ന് വിനോദേട്ടന്‍ തിരിച്ച് മെസേജ് ചെയ്തു. പിന്നീട് ഷോ വിജയിച്ചപ്പോള്‍ വിനോദേട്ടന്‍ എന്റെ അടുത്തുവന്ന് ചോദിച്ചു ‘ അന്ന് നീ മെസേജ് അയച്ച് പോയിരുന്നെങ്കിലോ’ എന്ന്. അദ്ദേഹത്തിന്റെ വാക്കുകളുടെ ബലത്തിലാണ് ഞാന്‍ അന്ന് മത്സരത്തില്‍ പങ്കെടുത്തത്.

സിനിമയിലും ഇതുപോലെ പ്രശ്‌നങ്ങള്‍ നേരിട്ടുണ്ട്. ഒരുപാട് അവസരങ്ങള്‍ വരുന്നത് കൊണ്ട് വലിയ നിലയിലുള്ള ജീവിതരീതി ഞാന്‍ ആഗ്രഹിക്കുന്നില്ല. അതിലെനിക്ക് ശ്വാസം മുട്ടുമെന്ന് ബോധ്യമുണ്ട്. എന്നും ഞാന്‍ ഇങ്ങനെയാകണമെന്നില്ല. ഭാഗ്യം എന്നത് സിനിമയിലെ പ്രധാന ഘടകമാണ്. സ്വയം മറന്ന് ജീവിച്ചു തുടങ്ങിയാല്‍ പിന്നീട് താഴെ തട്ടിലേക്ക് എത്താന്‍ ബുദ്ധിമുട്ടും. ഒരു ലിമിറ്റ് വെച്ചിട്ടുണ്ട്. അതിനപ്പുറം ഒന്നും ചെയ്യില്ല.