‘പാസ്‌പോര്‍ട്ട് കിട്ടണമെങ്കില്‍ ഹിന്ദുമതത്തിലേക്ക് മാറണം’: ഉത്തര്‍പ്രദേശില്‍ മുസ്ലീം യുവാവിനും ഭാര്യയ്ക്കും പാസ്‌പോര്‍ട്ട് ഓഫീസില്‍ അവഹേളനം

single-img
21 June 2018

പാസ്‌പോര്‍ട്ട് പുതുക്കി നല്‍കാന്‍ ഹിന്ദുമതത്തിലേക്ക് മാറണമെന്ന് പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തിലെ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടതായി ആരോപണം. യുപിയില്‍, ലഖ്‌നൗവിലെ രത്തന്‍ സ്‌ക്വയര്‍ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തിലാണ് സംഭവം. തന്‍വി സേഥ്, അനസ് സിദ്ദിഖി എന്നിവരാണ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്.

അനസിനോടു ഹിന്ദുമതം സ്വീകരിക്കാന്‍ വികാസ് മിശ്ര എന്ന ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടുവെന്നാണ് ദമ്പതിമാരുടെ ആരോപണം. മാത്രമല്ല തന്‍വിയോട് രേഖകളിലെ പേരുമാറ്റണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടുവെന്നും ഇവര്‍ ആരോപിക്കുന്നു. ബുധനാഴ്ചയാണ് സംഭവം നടന്നത്. വിഷയത്തില്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് ദമ്പതികള്‍ ട്വീറ്റ് ചെയ്തതോടെയാണ് വിവരം ലോകം അറിയുന്നത്.

ജൂണ്‍ പത്തൊമ്പതിന് പാസ്‌പോര്‍ട്ടിനായി അപേക്ഷ സമര്‍പ്പിച്ചതായിരുന്നു ഇരുവരും. ബുധനാഴ്ചയാണ് ഓഫീസിലെത്താന്‍ ലഭിച്ച നിര്‍ദ്ദേശം. തന്‍വിയുടെ രേഖകള്‍ പരിശോധിക്കുന്നതിനിടെയാണ് പേരുമാറ്റണമെന്നും അല്ലെങ്കില്‍ അപേക്ഷ തിരസ്‌കരിക്കപ്പെടുമെന്നും വികാസ് മിശ്ര പറയുന്നത്. തന്‍വി അക്കാര്യം നിരസിച്ചതോടെ പരസ്യമായിത്തന്നെ വികാസ് തന്‍വിയെ ചീത്തവിളിച്ചു. ശേഷം അനസിനെയും മിശ്ര അപമാനിച്ചു.

ഹിന്ദു മതത്തിലേക്കു മാറിയില്ലെങ്കില്‍ വിവാഹം അംഗീകരിക്കപ്പെടില്ലെന്നായിരുന്നു അനസിനോട് മിശ്ര പറഞ്ഞത്. ഹിന്ദു ആചാരപ്രകാരം വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട മിശ്ര അനസിനോടും തന്‍വിയോടും അസിസ്റ്റന്റ് പാസ്‌പോര്‍ട്ട് ഓഫീസറെ കാണാനും പറഞ്ഞു. അദ്ദേഹത്തോട് പരാതിപ്പെട്ടപ്പോള്‍ മിശ്ര പലരോടും ഇത്തരത്തില്‍ അപമര്യാദയായി പെറുമാറാറുണ്ടെന്നും പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കാമെന്നും അടുത്തദിവസം വരാനുമായിരുന്നു മറുപടി.

അതിനിടെ വിഷയം സാമൂഹിക മാധ്യമം വഴിയാണ് അറിഞ്ഞതെന്നും പാസ്‌പോര്‍ട്ട് സേവാ കേന്ദ്രയുടെ ചുമതല വഹിക്കുന്ന അസിസ്റ്റന്റ് പാസ്‌പോര്‍ട്ട് ഓഫീസറില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്നും റീജണല്‍ പാസ്‌പോര്‍ട്ട് ഓഫീസര്‍ പീയുഷ് വര്‍മ പറഞ്ഞു. ദമ്പതികളുടെ അപേക്ഷ തള്ളിക്കളഞ്ഞിട്ടില്ലെന്നും പരിഗണനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ലഖ്‌നൗവിലെ അമിനാബാദ് സ്വദേശിയായ അനസ് 2007ലാണ് തന്‍വിയെ വിവാഹം കഴിക്കുന്നത്. നോയിഡയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഇരുവര്‍ക്കും ആറുവയസ്സുകാരിയായ മകളുമുണ്ട്.