വരാപ്പുഴ കസ്റ്റഡി മരണക്കേസിൽ എസ്പി എ.വി.ജോർജ് പ്രതിയാകില്ല: വകുപ്പുതല നടപടി മാത്രം
തിരുവനന്തപുരം: വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി മരണക്കേസിൽ കുറ്റക്കാരനാണെന്നു ക്രൈംബ്രാഞ്ച് കണ്ടെത്തിയ ആലുവ മുൻ റൂറൽ എസ്പി എ.വി. ജോർജ് കേസിൽ പ്രതിയാവില്ല. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ(ഡിജിപി) ഇതുസംബന്ധിച്ചു നിയമോപദേശം നൽകി.
എ.വി.ജോർജിനെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തുന്നതിനുള്ള തെളിവുകൾ അന്വേഷണ സംഘത്തിന്റെ കൈവശമില്ലാത്തതിനാൽ, ജോർജിനെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തുന്നത് നിയമപരമാകില്ലെന്നാണു ലഭിച്ചിരിക്കുന്ന നിയമോപദേശം. ക്രമവിരുദ്ധമായി റൂറൽ ടൈഗർ ഫോഴ്സ് രൂപീകരിച്ചു എന്നല്ലാതെ ക്രിമിനൽ കുറ്റത്തിൽ പങ്കുള്ളതിനു തെളിവില്ലെന്നും ഡിജിപി ചൂണ്ടിക്കാട്ടി.
ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത ആര് ടി എഫ് രൂപവത്കരിച്ചത് എ വി ജോര്‍ജ് ആയിരുന്നു. ആര് ടി എഫിന്റെ രൂപവത്കരണം നിയമവിരുദ്ധമാണെന്ന് പ്രത്യേക അന്വേഷണസംഘം കണ്ടെത്തുകയും ചെയ്തിരുന്നു. നിയമവിരുദ്ധമായി രൂപവത്കരിക്കപ്പെട്ട ഒരു സേന, നിയമവിരുദ്ധമായി ഒരാളെ കസ്റ്റഡിയില്‍ എടുക്കുകയും അയാള്‍ കൊല്ലപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ ആ കുറ്റത്തിന്റെ ഉത്തരവാദിത്തം ആ സേന രൂപവത്കരിച്ച ആളിലേക്ക് എത്തുമോ എന്ന നിയമ പ്രശ്നമാണ് ഉയര്‍ന്നുവന്നത്. നിലവില്‍ ജോര്‍ജ് സസ്പെന്‍ഷനിലാണ്.
കേസിൽ 9 പോലീസുകാരാണു പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. ശ്രീജിത്തിനെ അറസ്റ്റ് ചെയ്ത ആർടിഎഫ് അംഗങ്ങൾക്കെതിരേയും വരാപ്പുഴ എസ്ഐ ജി.എസ്. ദീപക്കിനെതിരേയും കൊലക്കുറ്റമാണു ചുമത്തിയിട്ടുള്ളത്. പറവൂർ സിഐ ക്രിസ്പിൻ സാമിനെ അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തിൽ വിട്ടു. ഇയാൾക്കെതിരേ കൊലക്കുറ്റം ചുമത്തിയിട്ടില്ല. എ.വി. ജോർജിൽനിന്നു കേസിൽ രണ്ടിലേറെ തവണ മൊഴിയെടുത്തിരുന്നു.
ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത് വരാപ്പുഴ പോലീസ് സ്റ്റേഷനിലെത്തിച്ചപ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന ഗ്രേഡ് എസ്ഐ ജയാനന്ദൻ, സിപിഒമാരായ സന്തോഷ് ബേബി, സുനിൽകുമാർ, ശ്രീരാജ് എന്നിവർ കേസിൽ പ്രതികളാണ്. അന്യായമായി തടങ്കലിൽ വച്ചതിനാണു നാലുപേർക്കുമെതിരേ കേസെടുത്തത്.