എഡിജിപിയുടെ മകളുടെ മർദ്ദനത്തിൽ ഗവാസ്കറിന്റെ കഴുത്തിലെ കശേരുക്കള്‍ക്ക് ചതവ്:പൊലീസ് കേസെടുത്തത് മെഡിക്കല്‍ റിപ്പോര്‍ട്ട് വകവെക്കാതെ

single-img
16 June 2018

തിരുവനന്തപുരം: എ.ഡി.ജി.പി സുധേഷ് കുമാറിന്റെ മകള്‍ പൊലീസ് ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തില്‍ പരിക്ക് സ്ഥിരീകരിച്ച്‌ മെഡിക്കല്‍ റിപ്പോര്‍ട്ട്. മര്‍ദ്ദനമേറ്റ പൊലീസ് ഡ്രൈവര്‍ ഗവാസ്‌കറുടെ കഴുത്തിലെ കശേരുക്കള്‍ക്ക് ചതവേറ്റു. സ്‌കാനിങ്ങിലാണ് ഇക്കാര്യം വ്യക്തമായിട്ടുള്ളത്.മൊബൈലുകൊണ്ട് കഴുത്തിന് പുറകിലിടിച്ചെന്ന പരാതി റിപ്പോര്‍ട്ട് ശരിവെക്കുന്നു. വേദനയും നീര്‍ക്കെട്ടും മാറാന്‍ ആറ് ആഴ്ചയോളം സമയമെടുക്കുമെന്നും മെഡിക്കല്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.അതേസമയം മെഡിക്കല്‍ റിപ്പോര്‍ട്ട് വകവെക്കാതെയാണ് ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തത്.

എ.ഡി.ജി.പി സുധേഷ് കുമാറിന്റെ മകള്‍ സ്നിഗ്ധ മര്‍ദിച്ചെന്നായിരുന്നു ഗവാസ്കറുടെ പരാതി. കഴിഞ്ഞദിവസം രാവിലെ എഡിജിപിയുടെ മകളെയും ഭാര്യയെയും ഔദ്യോഗിക വാഹനത്തില്‍ പ്രഭാത നടത്തത്തിനായി കൊണ്ടു പോയപ്പോള്‍ മകള്‍ ചീത്ത വിളിച്ചെന്നും എതിര്‍ത്തപ്പോള്‍ മൊബൈല്‍ ഫോണുകൊണ്ട് കഴുത്തിന് പിന്നില്‍ അടിച്ചെന്നുമാണ് പരാതി. പരാതി നല്‍കി ഒരു പകല്‍ മുഴുവന്‍ ഒത്ത് തീര്‍പ്പ് ശ്രമം നടത്തി വിജയിക്കാതെ വന്നതോടെയാണ് കേസെടുത്തത്.

എഡിജിപി സുധേഷ് കുമാര്‍ ജീവനക്കാരെക്കൊണ്ട് വീട്ടുവേല ചെയ്യിപ്പിക്കുന്നുവെന്നും ഗവാസ്‌കറുടെ പരാതിയില്‍ പറഞ്ഞിരുന്നു. നായയെ കുളിപ്പിക്കാന്‍ വരെ നിര്‍ബന്ധിപ്പിക്കും. ഇതിന് തയാറാകത്തവരെ ഭാര്യയും മകളും ചേര്‍ന്ന് ചീത്തവിളിക്കും. മകളുടെ മുന്നില്‍ വെച്ച് ചിരിച്ചെന്ന് ആരോപിച്ച് തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയെന്നും ഡ്രൈവര്‍ പറഞ്ഞു.