2000 രൂപയ്ക്ക് വേണ്ടി രോഗിയെ ഡിസ്ചാര്‍ജ് ചെയ്യാന്‍ വൈകിച്ചോ?: തിരുവനന്തപുരം കെടിസിടി ആശുപത്രിയില്‍ പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ഡോക്ടര്‍ക്കും പറയാനുണ്ട്

single-img
14 June 2018

തിരുവനന്തപുരം കല്ലമ്പലം ചാത്തമ്പാറ കെടിസിടി ആശുപത്രിയില്‍ പ്രസവത്തെത്തുടര്‍ന്ന് ഞെക്കാട് സ്വദേശിയായ ശ്രീജ മരിച്ച സംഭവത്തില്‍ വിശദീകരണവുമായി Dr. ബേബി ഷെറിന്‍ രംഗത്തെത്തി. സിസേറിയനു മുമ്പായി അലര്‍ജി പരിശോധനകള്‍ നടത്താതെ കുത്തിവയ്‌പ്പെടുത്തതാണു മരണകാരണമെന്നും 2000 രൂപയ്ക്കു വേണ്ടി ഡിസ്ചാര്‍ജ് മണിക്കൂറുകളോളം വൈകിപ്പിച്ചുവെന്നുമുള്ള ആരോപണങ്ങളും ഡോക്ടര്‍ക്കെതിരെ ഉയര്‍ന്നിരുന്നു.

ബന്ധുക്കള്‍ ഡോക്ടറുടെ കാര്‍ തടയുന്ന വിഡിയോ ഉള്‍പ്പടെ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് നടന്നതിന്റെ സത്യാവസ്ഥയുമായി ആരോപണവിധേയയായ ഡോ. ബേബി ഷെറിന്‍ രംഗത്തുവന്നത്. ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് പ്രിവന്റീവ് ആന്‍ഡ് സോഷ്യല്‍ മെഡിസിന്‍ കേരള സ്റ്റേറ്റ് സെക്രട്ടറി ഡോ. ദേവ് രാജിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ഡോ. നടന്ന സംഭവങ്ങള്‍ പറഞ്ഞിരിക്കുന്നത്.

പോസ്റ്റ് വായിക്കാം.

പ്രിയമുള്ളവരെ, ഞാന്‍ Dr. ബേബി ഷെറിന്‍. കഴിഞ്ഞ 48 മണിക്കൂര്‍ സോഷ്യല്‍ മീഡിയയില്‍ അനവധി പേരാല്‍ അധിക്ഷേപിക്കപ്പെട്ട, അപമാനിക്കപ്പെട്ട, അസഭ്യവും ആഭാസ പരവുമായ വാക്കുകളാല്‍ വേദനയനുഭവിച്ച ഒരു സ്ത്രീ. എന്നെ കല്ലെറിഞ്ഞവരോടും വാക്കുകള്‍ കൊണ്ട് വ്രണപ്പെടുത്തിയവരോടും എനിക്ക് പരിഭവമില്ല, പകരം സഹതാപം മാത്രം.

കാരണം ഒരു ശതമാനം തെറ്റ് പോലും ഈ സംഭവത്തില്‍ എന്റെ ഭാഗത്തില്ല എന്ന് എനിക്കുറപ്പുള്ളതിനാലും എന്നെ അറിയുന്നവര്‍ക്കും സര്‍വ്വ ശക്തനായ ഈശ്വരനും ഞാനീ സംഭവത്തില്‍ നിരപരാധിയാണ് എന്ന് അറിയുന്നത് കൊണ്ടും. ഒരു പ്രൈമറി സ്‌കൂള്‍ അധ്യാപകന്റെ മകളായ ഞാന്‍ പൊതു വിദ്യാലയത്തില്‍ പഠിച്ച് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് വൈദ്യശാസ്ത്രത്തില്‍ ബിരുദവും സര്‍ക്കാര്‍ മെരിറ്റില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയാണ് ആതുര ശുശ്രൂഷ രംഗത്ത് കടന്ന് വന്നത്.

സാധാരണക്കാരില്‍ സാധാരണക്കാരിയായ ഞാന്‍ ജീവിതത്തിന്റെ ബുദ്ധിമുട്ടുകള്‍ അറിഞ്ഞ് വളര്‍ന്നതിനാല്‍ ഒരു ഡോക്ടര്‍ എന്ന നിലയില്‍ ഒരിക്കലും എന്റെ മുന്നിലെത്തുന്ന രോഗികള്‍ക്ക് അഹിതമായിട്ടൊന്നും ചെയ്തിട്ടില്ല, ഇനിയൊട്ട് ചെയ്യില്ല താനും. സോഷ്യല്‍ മീഡിയയിലെ മുഖ്യ ആരോപണം ഞാന്‍ 2000 രൂപയ്ക്ക് വേണ്ടി രോഗിയെ ഡിസ്ചാര്‍ജ് ചെയ്യാന്‍ വൈകിച്ചു എന്നതാണ്.

ആശുപത്രിയിലെ അക്കൗണ്ട്‌സുമായോ അഡ്മിനിസ്‌ട്രേഷനുമായോ യാതൊരു ബന്ധവുമില്ലാത്ത എനിക്കെതിരെ ഇങ്ങനെയൊരാരോപണത്തിന്റെ അടിസ്ഥാനം എന്താണെന്ന് അറിയില്ല. എന്റെ ചികിത്സയിലായിരുന്ന ഒരു രോഗിയുടെ ജീവന്‍ രക്ഷിക്കുന്നതിന് എല്ലാ ഡോക്ടര്‍മാരെപ്പോലെ ഞാനും നിസ്സഹയായി പോകുന്ന ഒരു സാഹചര്യമുണ്ടായി എന്നത് സത്യമാണ്.

അതിന്റെ പേരില്‍ തെറ്റ് ചെയ്യാത്ത എന്നെ കല്ലെറിയുന്നതില്‍ വിഷമമില്ല. എന്നെ അറിഞ്ഞിട്ടുള്ള, ഞാന്‍ പരിചരിച്ചിട്ടുള്ള ആയിരക്കണക്കിന് രോഗികളുടെ പ്രാര്‍ത്ഥനയും സംതൃപതിയും മതി ഈ പ്രതിസന്ധിയില്‍ തളരാതെ മുന്നോട്ട് പോകാന്‍.