ബി.ജെ.പിയുമായി ഒരു സഖ്യത്തിനും ഇല്ല; കൂടിക്കാഴ്ചയ്ക്ക് മുന്‍പ് അമിത് ഷായെ ഞെട്ടിച്ച് ശിവസേന

single-img
6 June 2018

ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇന്ന് ഉദ്ധവ് താക്കറെയുമായി കൂടിക്കാഴ്ച നടത്താനിരിക്കേ ബിജെപിക്കെതിരെ കടുത്ത ആരോപണങ്ങളുമായി ശിവസേന മുഖപത്രം സാംന. ഇന്ധനവില വര്‍ധനയും കര്‍ഷകരോഷവും പുകയുമ്പോള്‍ ബിജെപി ഒളിച്ചുകളിക്കുകയാണെന്ന് ശിവസേന ആരോപിക്കുന്നു. വാഗ്ദാനങ്ങള്‍ മാത്രമാണ് ബിജെപി നല്‍കുന്നതെന്നും ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സഖ്യം സംബന്ധിച്ച് ശിവസേന നേരത്തെതന്നെ നിലപാട് വ്യക്തമാക്കിയതാണെന്നും സാംന പറയുന്നു.

നിലവില്‍ ബിജെപിയുടെ സഖ്യകക്ഷികള്‍ ഓരോന്നായി വഴിപിരിഞ്ഞു പോകുന്ന സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാക്കിയാണ് അമിത് ഷാ ‘സമ്പര്‍ക്ക് ഫോര്‍ സമര്‍ത്ഥന്‍’ എന്ന് പേരിട്ട് അനുരഞ്ജനത്തിന്റെ വഴിയിലേക്ക് വന്നത്. എന്നാല്‍ കൂടിക്കാഴ്ചയ്ക്ക് മുന്‍പ് തന്നെ സഖ്യത്തിനില്ലായെന്ന് പ്രഖ്യാപിച്ച് ബിജെപി ദേശീയ അധ്യക്ഷനെ ചൊടിപ്പിച്ചിരിക്കുകയാണ്.

സഖ്യം നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ വൈകി പോയെന്നും, ഇതിന് നാല് വര്‍ഷങ്ങളും കുറച്ചധികം തിരഞ്ഞെടുപ്പ് തോല്‍വികളും ബിജെപിക്ക് വേണ്ടി വന്നെന്നും ശിവസേന വക്താവ് സഞ്ജയ് റാവത്ത് പറയുന്നു. 2019 ലെ പൊതുതിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാനുള്ള തങ്ങളുടെ തീരുമാനത്തില്‍ മാറ്റമില്ലെന്നും ലേഖനത്തില്‍ പറയുന്നു.

തങ്ങളാണ് ബിജെപിയുടെ ഏറ്റവും വലിയ രാഷ്ട്രീയ എതിരാളികളെന്ന് ശിവസേനയുടെ എം.പി സഞ്ജയ് റാവത്ത് സാമ്‌നയില്‍ കഴിഞ്ഞ ദിവസം എഴുതിയ ലേഖനത്തില്‍ പറഞ്ഞിരുന്നു. രാജ്യത്തിന് മോദിഅമിത് ഷാ കൂട്ടുകെട്ട് ആവശ്യമില്ലെന്നും കോണ്‍ഗ്രസിനേയും ജെഡിഎസ് നേതാവ് എച്ച്.ഡി. ദേവഗൗഡയേയുമൊക്കെയാണ് ആവശ്യമെന്നും ശിവസേന എം.പി ലേഖനത്തില്‍ പറഞ്ഞിരുന്നു.