ചെങ്ങന്നൂർ വിധിയെഴുതുന്നു; മഴ പോളിങ്ങിനെ ബാധിക്കുമെന്ന് ആശങ്ക
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചെങ്ങന്നൂരില്‍ വോട്ടെടുപ്പ് തുടങ്ങി. രണ്ട് ലക്ഷത്തോളം വോട്ടർമാരാണ് ഇന്ന് വിധിയെഴുതുന്നത്. രാവിലെ ഏഴ് മണി മുതല്‍ പോളിങ് ആരംഭിച്ചു. ഇതിന് മുന്നോടിയായി ആറ് മണിക്ക് പോളിങ് ഏജന്റുമാരുടെ സാന്നിദ്ധ്യത്തില്‍ മോക് പോളിങ് നടത്തി. സ്ഥാനാർത്ഥികളുടെ എണ്ണം കണക്കിലെടുത്ത് ഒരു ബൂത്തിൽ രണ്ട് വോട്ടിങ് മെഷീനുകളാണ് സജ്ജീകരിച്ചിരിക്കുന്നത്.
അതേസമയം ചെങ്ങന്നൂർ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ ശക്തമായ മഴ തുടങ്ങി. പോളിങ്ങിനെ ബാധിക്കുമോയെന്ന് മുന്നണികൾ ആശങ്കപ്പെടുന്നു. മഴ മാറിനിന്ന ആദ്യ ഒരു മണിക്കൂറിൽ മികച്ച പോളിങ് രേഖപ്പെടുത്തിയിരുന്നു.
സിപിഎമ്മിലെ കെ.കെ. രാമചന്ദ്രൻ നായരുടെ വിയോഗത്തെ തുടർന്നു നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ സീറ്റ് നിലനിർത്താൻ എൽഡിഎഫും തിരിച്ചുപിടിക്കാൻ യുഡിഎഫും ചരിത്രം മാറ്റാൻ എൻഡിഎയും ഏറ്റുമുട്ടുന്നു. ഡി. വിജയകുമാർ (യുഡിഎഫ്), സജി ചെറിയാൻ (എൽഡിഎഫ്), പി.എസ്. ശ്രീധരൻ പിള്ള (എൻഡിഎ) എന്നിവരാണ് പ്രധാന സ്ഥാനാർഥികൾ.