കെവിന്റെ മരണം: മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് രോഷാകുലനായി മുഖ്യമന്ത്രി പിണറായി വിജയന്‍

single-img
28 May 2018

കെവിന്റെ മരണത്തില്‍ പൊലീസിനുണ്ടായ വീഴ്ചയ്ക്ക് തന്റെ യാത്രയുമായി ബന്ധമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കുന്നത് പ്രത്യേക സംഘമാണ്. ഇക്കാര്യത്തില്‍ എസ്.ഐയ്ക്ക് പങ്കില്ല. മുഖ്യമന്ത്രിയ്ക്ക് സുരക്ഷയൊരുക്കിയെന്ന പേരില്‍ പൊലീസിന് ക്രമസമാധാനത്തില്‍ നിന്നും മാറി നില്‍ക്കാന്‍ കഴിയില്ല. ഇത്തരം കാര്യങ്ങളില്‍ പൊലീസ് കാണിക്കേണ്ട ജാഗ്രതയെ മുഖ്യമന്ത്രിയുടെ യാത്രയുമായി ബന്ധിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഭര്‍ത്താവിനെ തട്ടിക്കൊണ്ടുപോയെന്നു കാട്ടി പരാതിയുമായെത്തിയ കെവിന്റെ ഭാര്യ നീനുവിനെ, ജില്ലയില്‍ മുഖ്യമന്ത്രിയുടെ പരിപാടികളുള്ള വിവരം ചൂണ്ടിക്കാട്ടിയാണ് പൊലീസ് അവഗണിച്ചതെന്ന് ആക്ഷേപമുണ്ടായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോഴാണ് ഇതിലേക്ക് മുഖ്യമന്ത്രിയെ അനാവശ്യമായി വലിച്ചിഴയ്‌ക്കേണ്ടതില്ലെന്ന് പിണറായി വ്യക്തമാക്കിയത്.

മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കിയതുകൊണ്ട് ഗുണ്ടകള്‍ക്ക് അഴിഞ്ഞാടാമെന്നാണ് ചില മാധ്യമങ്ങളുടെ കണ്ടുപിടിത്തം. ഇത് അത്യന്തം ദൗര്‍ഭാഗ്യകരമാണ്. ഇത്തരം സംഭവങ്ങളില്‍ പൊലീസ് കാട്ടേണ്ട ജാഗ്രത അവര്‍ തന്നെ കാട്ടണം. അല്ലാതെ മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് ഇതില്‍ ഒരു കാര്യവുമില്ല.

പ്രായപൂര്‍ത്തിയായ ഒരു ചെറുപ്പക്കാരനും ചെറുപ്പക്കാരിയും വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. അതില്‍ യുവതിയുടെ സഹോദരനും വീട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും എതിര്‍പ്പുണ്ടായിരുന്നു എന്നാണ് അറിയുന്നത്. അതിന്റെ ഭാഗമായി നടന്ന സംഭവങ്ങളാണ് ഇതെല്ലാം.

കുറച്ചുപേര്‍ ചേര്‍ന്ന് ആ ചെറുപ്പക്കാരന തട്ടിക്കൊണ്ടുപോവുകയായിരുന്നു. സംഭവം അറിഞ്ഞശേഷം ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ ഡിജിപിക്ക് പ്രത്യേകം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കോട്ടയത്തും കൊല്ലത്തും രണ്ടു പൊലീസ് സംഘങ്ങള്‍ വീതം പ്രതികളെ പിടികൂടാന്‍ ശ്രമം നടത്തുന്നുണ്ട്. കുറ്റക്കാര്‍ ഉടന്‍ പിടിയിലാകുമെന്നാണ് പ്രതീക്ഷ. ഇതിനു പുറമെ സംഭവത്തെക്കുറിച്ച് പൊലീസിന്റെ പ്രത്യേക സംഘം അന്വേഷണം നടത്തുമെന്നും പിണറായി വ്യക്തമാക്കി.