കെവിന്റെ കൊലയ്ക്ക് ഉത്തരവാദിയായ പിണറായി വിജയന്‍ ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് ബിജെപി: നാളെ ഹര്‍ത്താല്‍

single-img
28 May 2018

തിരുവനന്തപുരം: കോട്ടയം സ്വദേശി കെവിന്റെ മരണത്തിന് ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ ആരോപിച്ചു. പൊലീസിനെ പാര്‍ട്ടിയുടെ ചട്ടുകമാക്കുന്ന നയമാണ് ഇതിനെല്ലാം കാരണം.

കെവിന്റെ കണ്ണുകള്‍ ഡി.വൈ.എഫ്.ഐക്കാര്‍ ചൂഴ്‌ന്നെടുത്തു. പൊലീസ് ആദ്യം തന്നെ ഈ വിവാഹത്തിന് എതിരായിരുന്നു. പൊലീസ് ഡി.വൈ.എഫ്.ഐക്കാരുടെ വാക്കുകേട്ട് പെണ്‍കുട്ടിയെ വിവാഹത്തില്‍ നിന്ന് പിന്തിരിപ്പിക്കാനും ശ്രമിച്ചു.

പൊലീസിന് മുന്നില്‍ സഹോദരി കരഞ്ഞു യാചിച്ചിട്ടും അവര്‍ അനങ്ങിയില്ല. കോട്ടയത്തെ പൊലീസ് സേനയെ സി.പി.എം നേതാവ് വാസവന്‍ നിയന്ത്രിക്കുന്നതിന്റെ ശബ്ദരേഖ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നതായും അദ്ദേഹം ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.

അതേസമയം പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതില്‍ പരാജയപ്പെട്ട പിണറായി വിജയന്‍ ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് ബിജെപി വക്താവ് എംഎസ് കുമാര്‍ പറഞ്ഞു. ഉത്തരേന്ത്യയില്‍ ദുരഭിമാനക്കൊലകള്‍ നടക്കുന്നുണ്ട്.

എന്നാല്‍ കേരളത്തില്‍ പോലീസും കൂടി നിന്നുകൊണ്ട് ഇത്തരമൊരു ഇടപെടല്‍ നടന്നത് അങ്ങേയറ്റം അപമാനകരമാണ്. കേരളത്തിന്റെ ക്രമസമാധാന നില ഇത്രയധികം മോശമാക്കിയ പിണറായി വിജയന് ആഭ്യന്തരമന്ത്രിയായിരിക്കാന്‍ ഒട്ടും അര്‍ഹതയില്ലെന്നും എംഎസ് കുമാര്‍ പറഞ്ഞു.

അതേസമയം കെവിന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് കോട്ടയം ജില്ലയില്‍ നാളെ ഹര്‍ത്താല്‍. ബിജെപിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍. അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

കഴിഞ്ഞ മൂന്ന് വര്‍ഷമായി പ്രണയത്തിലായിരുന്നു കുമാരനല്ലൂര്‍ പ്ലാത്തറയില്‍ കെവിനും(26) കൊല്ലം തെന്‍മല ഷനുഭവനില്‍ നീനുവും(20). മറ്റൊരു വിവാഹം നടത്താന്‍ ബന്ധുക്കള്‍ ഉറപ്പിച്ചതോടെ നീനു കെവിനൊപ്പം ഇറങ്ങിപ്പോന്നു. ഹിന്ദു ചേരമര്‍ വിഭാഗത്തില്‍പെട്ട കെവിന്റെ വീട്ടുകാര്‍ പിന്നീട് ക്രിസ്തു മതം സ്വീകരിച്ചവരാണ്.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബത്തിലെ അംഗമാണ് കെവിന്‍. നീനു റോമന്‍ കാത്തലിക് വിഭാഗത്തില്‍പ്പെട്ടവരാണ്. സാമ്പത്തികമായ പിന്നാക്കാവസ്ഥയും കെവിന്‍ താഴ്ന്ന നിലവാരത്തിലുള്ള ആളാണെന്നുള്ള ചിന്തയുമാണ് ബന്ധത്തോടുള്ള എതിര്‍പ്പിനും തുടര്‍ന്നുള്ള കുറ്റകൃത്യത്തിനും നീനുവിന്റെ സഹോദരനടക്കമുള്ളവരെ പ്രേരിപ്പിച്ചതെന്ന് കരുതുന്നു. ആ രീതിയിലുള്ള ആരോപണമാണ് കെവിന്റെ വീട്ടുകാര്‍ ഉന്നയിക്കുന്നത്.

കോട്ടയത്തിന് സമീപമുള്ള കോളേജില്‍ ബിരുദ വിദ്യാര്‍ഥിനിയായിരുന്നു നീനു. 24ന് പരീക്ഷാവിവരം അറിയാനാണ് നീനു കോട്ടയത്തെത്തിയത്. വൈകീട്ട് 7.30ന് നീനു വീട്ടില്‍ വിളിച്ച് കെവിനുമായുള്ള വിവാഹം കഴിഞ്ഞെന്ന് അറിയിച്ചു. വീട്ടുകാര്‍ തിരിച്ചുവിളിച്ചെങ്കിലും ഫോണെടുത്തില്ല.

നീനുവിന്റെ ബന്ധുക്കള്‍ 25നു ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു. നീനുവിനെയും കെവിനെയും പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി. വിവാഹം രജിസ്റ്റര്‍ ചെയ്തതിന്റെ രേഖകള്‍ പോലീസിനെ കാണിച്ചു. കെവിനൊപ്പം താമസിക്കാനാണ് താത്പര്യമെന്ന് നീനു അറിയിച്ചിട്ടും അത് പരിഗണിക്കാതെ വീട്ടുകാര്‍ക്കൊപ്പം പോകാന്‍ പോലീസ് നിര്‍ദേശിച്ചു.

എന്നാല്‍ കെവിനൊപ്പം ജീവിക്കാനാണു താത്പര്യമെന്ന് നീനു അറിയിച്ചു. ഇതില്‍ പ്രകോപിതരായ ബന്ധുക്കള്‍ പെണ്‍കുട്ടിയെ പൊലീസിന്റെ മുന്നില്‍വച്ചു മര്‍ദിച്ച് വാഹനത്തില്‍ കയറ്റാന്‍ ശ്രമവും നടത്തി.പിന്നീട് നാട്ടുകാര്‍ സംഘടിച്ചതോടെ പിന്‍വാങ്ങി.

എന്നാല്‍ വിവാഹത്തിന് ശേഷവും ബന്ധുകളില്‍ നിന്ന് ഭീഷണി നേരിട്ടതിനാല്‍ നീനുവിനെ കെവിന്‍ കോട്ടയത്തെ ഹോസ്റ്റലില്‍ പാര്‍പ്പിക്കുകയും, ആക്രമണം മുന്നില്‍ കണ്ട് കെവിന്‍ മാന്നാനത്തെ ബന്ധുവീട്ടിലേക്ക് താമസം മാറുകയും ചെയ്തു.

ശനിയാഴ്ച്ച പുലര്‍ച്ചെ മൂന്ന് മണിയോടെ മാന്നാനത്തെ ഈ ബന്ധുവീട്ടിലേക്കാണ് മൂന്ന് കാറുകളിലായി നീനുവിന്റെ സഹോദരനും സംഘവും എത്തുന്നത്. നീനു എവിടെ എന്നു ചോദിച്ചു കൊണ്ട് വീട്ടിലേക്ക് കയറിയ സംഘം നീനുവിനെ കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെ കെവിനേയും ബന്ധു മാന്നാനം കളമ്പാട്ടുചിറ അനീഷി(31)നെ പിടികൂടി കൊണ്ടു പോവുകയായിരുന്നു.

അര്‍ധരാത്രി വീടിന്റെ വാതില്‍ തകര്‍ത്താണ് കെവിനെയും അനീഷിനെയും നീനുവിന്റെ സഹോദരന്റെ നേതൃത്വത്തില്‍ തട്ടിക്കൊണ്ടുപോവുന്നത്. വീട്ടിലെ സാധനങ്ങളെല്ലാം അടിച്ചു തകര്‍ത്തശേഷം കാറില്‍ കയറ്റി കൊണ്ടുപോയി. കാറിലും മര്‍ദനം തുടര്‍ന്നു. ഇരുവരെയും വെവ്വേറെ കാറുകളിലായിരുന്നു കൊണ്ടുപോയത്

സമീപമുള്ള വീട്ടുകാര്‍ ഉണര്‍ന്നെങ്കിലും ഗുണ്ടാസംഘം ആയുധങ്ങളുമായി ഭീഷണി മുഴക്കിയതിനാല്‍ പുറത്തിറങ്ങിയില്ല. ഇവരാണു പൊലീസിനെ വിവരം അറിയിച്ചത്. പൊലീസ് ഫോണില്‍ ബന്ധപ്പെട്ടതോടെ കെവിനൊപ്പം കൊണ്ടു പോയ ബന്ധു അനീഷിനെ മര്‍ദ്ദിച്ച ശേഷം പിന്നീട് സംഘം വഴിയില്‍ ഉപേക്ഷിച്ചു. നീനുവിനെ വിട്ടുതന്നാല്‍ കെവിനെ വിടാം എന്നും ഇവര്‍ തന്നോട് പറഞ്ഞതായി അനീഷ് പറയുന്നു.

അതിനിടെ, കെവിന്‍ പത്തനാപുരത്തുവച്ചു കാറില്‍നിന്നു ചാടി രക്ഷപ്പെട്ടുവെന്ന് അക്രമിസംഘം പൊലീസിനെ അറിയിച്ചിരുന്നു. എന്നാല്‍, ഇതു വിശ്വസനീയമല്ലെന്ന് ബന്ധുക്കളും നാട്ടുകാരും പൊലീസിനെ അറിയിച്ചിരുന്നു.

നീരുവീര്‍ത്ത മുഖവുമായി അനീഷ് ഗാന്ധിനഗര്‍ സ്റ്റേഷനിലെത്തി. ഹോസ്റ്റലില്‍ താമസിക്കുന്ന നീനുവും സ്റ്റേഷനിലെത്തി ഭര്‍ത്താവിനെ കാണാനില്ലെന്ന് പരാതി നല്‍കി. ഇങ്ങനെ മൂന്ന് പരാതികള്‍ ഒരു സംഭവത്തില്‍ കിട്ടിയിട്ടും വൈകുന്നേരമാണ് പോലീസ് അന്വേഷണത്തിന് മുതിരുന്നത്.

മുഖ്യമന്ത്രി കോട്ടയത്തെ പരിപാടിയില്‍ പങ്കെടുക്കാന്‍ വരുന്നതിനാല്‍ സുരക്ഷയൊരുക്കാന്‍ പോകണമെന്നും അതിനു ശേഷം അന്വേഷിക്കാമെന്നുമായിരുന്നു ഗാന്ധിനഗര്‍ എസ്.ഐ ഷിബു പറഞ്ഞതെന്ന് കെവിന്റെ വീട്ടുകാര്‍ ആരോപിക്കുന്നു. ബന്ധുകള്‍ ഒരുപാട് തവണ ആവശ്യപ്പെട്ടതോടെ രാവിലെ പതിനൊന്നരയോടെ പോലീസ് സംഭവത്തില്‍ കേസെടുത്തു. ഒടുവില്‍ ഇന്ന് കെവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.