മൂന്നുമാസത്തോളം നീണ്ട ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം: വോട്ടെടുപ്പ് 28 ന്

single-img
26 May 2018

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം. ഇന്ന് ആറു മണിക്ക് പരസ്യപ്രചാരണം അവസാനിക്കുന്നതോടെ നാളെ ഒരു ദിനം നിശബ്ദ പ്രചരാണത്തിനാണ് അരങ്ങൊരുങ്ങുന്നത്. തിങ്കളാഴ്ചയാണ് വോട്ടെടുപ്പ്. 31ന് ഫലം പ്രഖ്യാപിക്കും.

ദേശീയ, സംസ്ഥാന നേതാക്കളുൾപ്പെടെ മൂന്നു മാസത്തോളമായി മണ്ഡലത്തിൽ നിറഞ്ഞുനിന്നു പ്രചാരണത്തിലാണ്. വികസനത്തുടർച്ചയായിരുന്നു എൽഡിഎഫിന്റെ പ്രധാന പ്രചാരണ വിഷയം. ‘വികസനത്തിനൊരോട്ട്, സജിക്കൊരോട്ട്’ എന്നതായിരുന്നു എൽഡിഎഫ് മുദ്രാവാക്യം. ‘നാടിന്റെ നേര് വിജയിക്കും’ എന്ന മുദ്രാവാക്യത്തിലൂടെ സ്ഥാനാർഥിയുടെ വ്യക്തിത്വത്തിനു കൂടി യുഡിഎഫ് പ്രാധാന്യം നൽകി. ‘നമുക്കും മാറാം’ എന്ന വാക്യത്തിലൂടെ എൻഡിഎ ദേശീയ, സംസ്ഥാന രാഷ്ട്രീയങ്ങളെ സമന്വയിപ്പിച്ചു.

സ്വീകരണ പര്യടനങ്ങൾ പൂർത്തിയാക്കി സ്ഥാനാർഥികൾ അവസാന ദിവസങ്ങളിൽ വീണ്ടും ഗൃഹസന്ദർശനം തുടങ്ങി. വിവാഹം, മരണം, ക്ഷേത്രങ്ങളിലെയും പള്ളികളിലെയും ചടങ്ങുകൾ തുടങ്ങി ഒന്നും വിട്ടുപോകാതെ നോക്കുന്നു. വേനൽച്ചൂട് പ്രചാരണത്തോടു തീവ്രമായി മത്സരിച്ചതിനാൽ‌ പൊതുയോഗങ്ങളും സ്ഥാനാർഥികളുടെ പര്യടനങ്ങളും ഏറെയും ഉച്ചകഴിഞ്ഞായിരുന്നു.

ഇന്നു കലാശക്കൊട്ടിനിടെ എംസി റോഡിലും അനുബന്ധ റോഡുകളിലും ഗതാഗതം തടസ്സപ്പെടാൻ സാധ്യതയേറെയായതിനാൽ പൊലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. നഗരഹൃദയത്തിന്റെ മിടിപ്പേറ്റുന്ന കലാശക്കൊട്ടിന്റെ അണിയറയിലാണു മൂന്നു പ്രധാന മുന്നണികളുടെയും പ്രവർത്തകർ.