നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ കാണാന്‍ പള്‍സര്‍ സുനിക്ക് അനുമതി

single-img
26 May 2018

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്ന് ആവശ്യപ്പെട്ട് നടി നല്‍കിയ ഹര്‍ജിയില്‍ അടുത്ത മാസം 18ന് വിധി പറയും. പ്രോസിക്യൂഷന് സഹായമായി സ്വകാര്യ അഭിഭാഷകനെ വേണമെന്ന നടിയുടെ ആവശ്യം കോടതി അംഗീകരിച്ചു.കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് അഭിഭാഷകരായ പ്രതീഷ് ചാക്കോ, രാജു ജോസഫും നല്‍കിയ ഹര്‍ജിയിലും വിധി പറയും.

അതേസമയം, നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ കാണാന്‍ പള്‍സര്‍ സുനിക്ക് കോടതി അനുമതി നല്‍കി. കോടതിയുടെ സാന്നിദ്ധ്യത്തില്‍ അഭിഭാഷകനൊപ്പം പള്‍സര്‍ സുനിക്ക് ദൃശ്യങ്ങള്‍ കാണാം.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 17-നാണ് നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചത്. സിനിമയുടെ ഡബ്ബിങ്ങിനായി തൃശ്ശൂരില്‍നിന്ന് കൊച്ചിയിലേക്ക് വരുമ്പോള്‍ അങ്കമാലി അത്താണിക്കു സമീപത്തുവെച്ചായിരുന്നു ആക്രമണം. നടിയുടെ മുന്‍ ഡ്രൈവര്‍ കൂടിയായ പള്‍സര്‍ സുനി എന്ന സുനില്‍കുമാറിന്റെ നേതൃത്വത്തില്‍, ഓടുന്ന വാഹനത്തിനുള്ളില്‍ നടിയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയശേഷം നടിയെ കാക്കനാട് ഭാഗത്ത് ഇറക്കിവിടുകയും ചെയ്തു എന്നാണ് കേസ്.