ആദ്യ ചിത്രം പൂര്‍ത്തിയാക്കാന്‍ ഡേറ്റ് ഇല്ലെന്ന് സാറ; കോടതിയെ സമീപിച്ച് നിര്‍മാതാക്കള്‍

single-img
25 May 2018

മുംബൈ: ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാന്റെയും അമൃത സിംഗിന്റെയും മകള്‍ സാറാ അലിഖാനെതിരെ നിര്‍മ്മാതാക്കള്‍ കോടതിയില്‍. കേദര്‍നാഥ് സിനിമയുടെ നിര്‍മാതാക്കളാണ് സാറയ്‌ക്കെതിരെ മുംബൈ ഹൈക്കോടതിയെ സമീപിച്ചത്.

ചിത്രത്തില്‍ അഭിനയിക്കാന്‍ തനിക്ക് ഡേറ്റ് ഇല്ലെന്ന് സാറ അറിയിച്ചതിനെ തുടര്‍ന്നാണ് അണിയറ പ്രവര്‍ത്തകര്‍ പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പരാതി നല്‍കിയത്. 2018 സെപ്തംബര്‍ വരെ കേദര്‍നാഥിന് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് സാറ ഒപ്പുവച്ച കരാറില്‍ വ്യക്തമാക്കുന്നു.

എന്നാല്‍ മറ്റൊരു ചിത്രമായ സിംബ ഏറ്റെടുത്തതോടു കൂടി ജൂണ്‍ അവസാനം വരെ കേദര്‍നാഥിനായി തനിക്ക് ഡേറ്റ് തരാന്‍ കഴിയില്ലെന്ന് സാറ മനേജര്‍ വഴി അണിയറ പ്രവര്‍ത്തകരെ അറിയിച്ചിരിക്കുകയാണ്. ഇത് കരാര്‍ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്.

സാറ കോദര്‍നാഥ് പൂര്‍ത്തിയാക്കണമെന്നും ചിത്രീകരണം നീണ്ടു പോയതിനെ തുടര്‍ന്നുണ്ടായ നഷ്ടം പരിഹരിക്കാന്‍ 5 കോടി തരണമെന്നും നിര്‍മാതാക്കള്‍ ആവശ്യപ്പെടുന്നു. സാറയുടെ അരങ്ങേറ്റ ചിത്രമാണ് കേദാര്‍നാഥ്. സുശാന്ത് സിംഗ് രജ്പുതാണ് നായകന്‍.

അഭിഷേക് കപൂര്‍ ആണ് ചിത്രം ഒരുക്കുന്നത്. നവംബര്‍ 30നാണ് സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം രണ്‍വീര്‍ സിംഗ് നായകനാകുന്ന ചിത്രമാണ് സിംബ. ഈ ചിത്രത്തിലും സാറയാണ് നായിക. കരണ്‍ ജോഹര്‍ നിര്‍മ്മിക്കുന്ന ബിഗ് ബജറ്റ് ചിത്രം സംവിധാനം ചെയ്യുന്നത് രോഹിത് ഷെട്ടിയാണ്.