അവള്‍ ഇനി നിങ്ങളുടെ ചിത്രത്തിലേക്ക് വരില്ല; നിങ്ങളുടേത് പോലത്തെ കച്ചറ സിനിമകളില്‍ ഒന്നും ആ കുട്ടി അഭിനയിക്കില്ല; മമ്മൂട്ടി നല്‍കിയ ഉപദേശത്തെ കുറിച്ച് പ്രവീണ

single-img
25 May 2018

സിനിമയിലെ തന്റെ തുടക്ക കാലത്ത് നല്ല സിനിമകള്‍ തിരഞ്ഞെടുക്കാന്‍ തനിക്കേറെ വിലപ്പെട്ട ഉപദേശം നല്‍കിയത് മമ്മൂട്ടിയാണെന്ന് നടി പ്രവീണ. അദ്ദേഹത്തിന്റെ ഉപദേശം ഇരുപത് വര്‍ഷത്തോളമായി താന്‍ മനസ്സില്‍ കൊണ്ട് നടക്കുന്നുണ്ടെന്നും അതിന് മമ്മൂക്കയോട് നന്ദിയുണ്ടെന്നും പ്രവീണ പറഞ്ഞു. ഒരു തമിഴ് ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പ്രവീണ ഇക്കാര്യം വെളിപ്പെടുത്തിയത്.

‘തുടക്കത്തില്‍ നല്ല നല്ല സിനിമകള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. സെലക്ടീവ് ആയിരുന്നു. അത് അങ്ങനെ വന്നതാണ്. ആദ്യം നമ്മള്‍ നാല് ചിത്രങ്ങള്‍ നല്ലത് തിരഞ്ഞെടുത്ത് ചെയ്താല്‍ പിന്നെ വരുന്നതെല്ലാം നല്ല ചിത്രങ്ങള്‍ തന്നെയാകും. അതെല്ലാവര്‍ക്കും അങ്ങനെ തന്നെയാണ്..ആദ്യത്തെ നമ്മുടെ തിരഞ്ഞെടുപ്പ് അത് എന്ത് തന്നെയായാലും തെറ്റാണെകില്‍ പിന്നെ ജീവിതത്തില്‍ മുഴുവന്‍ തെറ്റ് തന്നെയായിരിക്കും സംഭവിക്കുക. അതെനിക്ക് മമ്മൂട്ടി സാര്‍ പറഞ്ഞ് തന്ന കാര്യമാണ്’, പ്രവീണ പറഞ്ഞു.

മമ്മൂട്ടിയുടെ ഉപദേശത്തെ കുറിച്ച് പ്രവീണ പറഞ്ഞത് ഇങ്ങനെ:

ഞാന്‍ എന്റെ രണ്ടാമത്തെ ചിത്രമായ എഴുപുന്ന തരകന്‍ ചെയ്തുകൊണ്ടിരിക്കുന്ന സമയമാണ്. മമ്മൂട്ടി സാറിന്റെ അനിയത്തി വേഷമാണ് എനിക്ക്. അപ്പോഴാണ് നായികയായി രണ്ടു ചിത്രങ്ങള്‍ ചെയ്യാനുള്ള ഓഫര്‍ വന്നത്. ഞാനും അച്ഛനും അമ്മയും ഉണ്ട്. ഞങ്ങള്‍ എറണാകുളത്തെ ഷൂട്ടിംഗ് തീര്‍ന്ന് ഹോട്ടല്‍ റൂമിലെത്തിയതും എനിക്ക് കോള്‍ വന്നു. അച്ഛനാണ് സംസാരിച്ചത്.

പ്രവീണയോട് സംസാരിക്കണം, കാണണം, ഒരു കഥ പറയാനുണ്ട് അങ്ങനെ എന്തൊക്കെയോ വിളിച്ച വ്യക്തി പറഞ്ഞു. അപ്പോള്‍, അച്ഛന്‍ പറഞ്ഞു എന്നോട് പറഞ്ഞാല്‍ മതി ഞാന്‍ പ്രവീണയോട് പറഞ്ഞോളാം എന്ന്. കാരണം എനിക്കന്ന് പതിനെട്ട് വയസ്സേ ഉണ്ടായിരുന്നുള്ളു. അതുകൊണ്ട് അച്ഛനാണ് കഥയെല്ലാം കേള്‍ക്കാറുണ്ടായിരുന്നത്.

ഇത് പറഞ്ഞപ്പോള്‍ വിളിച്ചയാള്‍ സമ്മതിച്ചില്ല. പ്രവീണയോട് സംസാരിക്കണമെന്ന കാര്യത്തില്‍ ഉറച്ചു നിന്നു. അതോടെ അച്ഛന് ദേഷ്യമായി. നിങ്ങളുടെ സിനിമ വേണ്ടെന്ന് അച്ഛന്‍ പറഞ്ഞു. ഒന്ന് കാണുക പോലും ചെയ്യാതെ എന്തിനാണ് ഇങ്ങനെ ഒരു തീരുമാനമെന്ന് അയാള്‍ ചോദിച്ചപ്പോള്‍ നിങ്ങളുടെ സംസാരം എനിക്ക് ഇഷ്ടമായില്ല അതുകൊണ്ട് ഈ ചിത്രം വേണ്ടെന്നാണ് അച്ഛന്‍ പറഞ്ഞത്. രണ്ടു മൂന്നു ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ള വ്യക്തിയായിരുന്നു അയാള്‍.

ഞാന്‍ ഇതുവരെ ആരോടും അങ്ങനെ ദേഷ്യപെട്ടിട്ടൊന്നുമില്ല. അച്ഛനാണ് സിനിമാ കാര്യങ്ങളെല്ലാം നോക്കിയിരുന്നത്. ഇതിന്റെ വിഷമത്തില്‍ പിറ്റേന്ന് ലൊക്കേഷനില്‍ വന്ന് ഞാന്‍ സങ്കടപ്പെട്ട് ഇരിക്കുകയായിരുന്നു. അപ്പോഴാണ് മമ്മൂട്ടി സാര്‍ വന്നത്. എന്നോട് കാര്യം ചോദിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു. ആരാ ആ ഫോണ്‍ വിളിച്ചയാള്‍ അയാളുടെ നമ്പര്‍ തരാന്‍ മമ്മൂട്ടി സാര്‍ പറഞ്ഞു.

അയാളുടെ നമ്പര്‍ എടുത്ത് മമ്മൂട്ടി സാറിന്റെ ഫോണില്‍ നിന്ന് തന്നെ അയാളെ വിളിച്ചു. എന്നിട്ട് ‘പ്രവീണ എന്ന് പറഞ്ഞ പുതിയ ഒരു പെണ്‍കുട്ടി വന്നിട്ടില്ലേ, രണ്ടു മൂന്നു പടങ്ങളൊക്കെ ചെയ്ത അവളെ നിങ്ങള്‍ അടുത്ത സിനിമയിലേക്ക് നായികയായി വിളിച്ചിരുന്നുവോ’ എന്ന് ചോദിച്ചു. ഉവ്വെന്ന് അയാള്‍ മറുപടി പറഞ്ഞു. ഉടനെ മമ്മൂട്ടി സാര്‍ പറഞ്ഞു ‘ഓക്കേ, അവള്‍ ഇനി നിങ്ങളുടെ ചിത്രത്തിലേക്ക് വരില്ല. നിങ്ങളുടേത് പോലത്തെ കച്ചറ സിനിമകളില്‍ ഒന്നും ആ കുട്ടി അഭിനയിക്കില്ല, അവള്‍ നല്ല കുടുംബത്തില്‍ ജനിച്ച കുട്ടിയാണ്’ എന്ന്.

ഞാന്‍ തൊട്ടടുത്ത് ഇരിക്കുകയാണ് ആകെ ഷോക്കായിപ്പോയി എനിക്ക്. സത്യത്തില്‍ അത്രയ്‌ക്കൊന്നും ആ വ്യക്തി പറഞ്ഞിരുന്നില്ല. എന്നോട് സംസാരിക്കണം കഥ പറയണം എന്നാണ് പറഞ്ഞത്. പക്ഷെ ഞങ്ങളുടെ മുറിയില്‍ വന്നു സംസാരിക്കണമെന്നാണ് അയാള്‍ ആവശ്യപ്പെട്ടത്. അത് അച്ഛന് ഇഷ്ടമായില്ല. അത് വേണ്ട ഒഫീഷ്യലായി വീട്ടില്‍ വന്നു കാണാം, ലൊക്കേഷനില്‍ വരാം, ഓഫീസില്‍ വരാം അങ്ങനെ എന്ത് വേണമെങ്കിലും ആകാം എന്നാണ് അച്ഛന്‍ പറഞ്ഞത്. അത് അയാള്‍ക്കും ഇഷ്ടമായില്ല. അങ്ങനെ ചെറിയൊരു ഇഷ്യൂ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിനാണ് മമ്മൂട്ടി സാര്‍ വിളിച്ചു സംസാരിച്ചത്.

എന്തിനാ സാര്‍ അയാളെ വിളിച്ചത് എന്ന് ചോദിച്ചപ്പോള്‍ മമ്മൂട്ടി സാര്‍ പറഞ്ഞ മറുപടി ഇതായിരുന്നു. നീ ചെറിയ കുട്ടിയാണ്. പുതുതായി സിനിമയില്‍ വന്നതേയുളളൂ. രണ്ടു മൂന്നു ചിത്രങ്ങളല്ലേ ആയുള്ളൂ, ഇതേപോലെ നിറയെ കോളുകള്‍ വരും, നിറയെ ആളുകള്‍ ചിത്രത്തിന് വിളിക്കും, അതിലൊന്നും പോയി ചാടരുത്. നല്ല കഥ, സംവിധായകര്‍, എന്നിവ നോക്കി തിരഞ്ഞെടുത്താല്‍ നിനക്ക് നല്ലൊരു ഭാവി ഉണ്ടാകും. ഒരുപാട് നാള് പോകാം എന്ന്. അച്ഛനോടും അമ്മയോടും അത് തന്നെ പറഞ്ഞു.

അന്ന് മമ്മൂട്ടി സാര്‍ പറഞ്ഞ ആ കാര്യം അന്ന് തൊട്ട് എന്റെ മനസിലുണ്ട്. ഇരുപത് വര്‍ഷമായി ഞാന്‍ അത് മനസ്സില്‍ വച്ചിട്ടുണ്ട്. മമ്മൂട്ടി സാറിനോട് ഒരുപാട് നന്ദിയുണ്ട്. വലിയൊരു ഉപദേശമാണ് അദ്ദേഹം തന്നത്. അപ്പോള്‍ തൊട്ടേ ഒരു നാലഞ്ച് ചിത്രങ്ങള്‍ ഞാന്‍ നല്ല രീതിയില്‍ തിരഞ്ഞെടുത്തിട്ടുണ്ട്. നല്ല സംവിധായകര്‍, ബാനര്‍, കമ്പനി അങ്ങനെ നോക്കി തിരഞ്ഞെടുത്തപ്പോള്‍ പിന്നെ വന്നതെല്ലാം നല്ലത് തന്നെയായി.