പൊതുജനത്തിന്റെ ക്ഷമ പരീക്ഷിച്ച് മോദി സര്‍ക്കാര്‍: രാജ്യവ്യാപക പ്രതിഷേധം ഉയരുമ്പോഴും പെട്രോളിനും ഡീസലിനും ഇന്നും വില കൂട്ടി

single-img
25 May 2018

തിരുവനന്തപുരം: രാജ്യവ്യാപകമായി പ്രതിഷേധം ഉയരുമ്പോഴും പെട്രോളിനും ഡീസലിനും വില ഇന്നും കൂട്ടി. തിരുവനന്തപുരത്ത് പെട്രോളിന് 38 പൈസയും ഡീസലിന് 24 പൈസയുമാണ് ഇന്ന് വര്‍ദ്ധിച്ചത്. ഇതോടെ പെട്രോള്‍ വില 82 രൂപയും ഡീസല്‍ വില 74.60 രൂപയുമായി.

കര്‍ണാടക തിരഞ്ഞെടുപ്പിനുശേഷം തുടര്‍ച്ചയായി പന്ത്രണ്ടാം ദിവസമാണ് പെട്രോളിനും ഡീസലിനും വില വര്‍ധിക്കുന്നത്. ജനജീവിതം തകര്‍ത്ത് ഇന്ധന വില തുടര്‍ച്ചയായി ഉയര്‍ന്നിട്ടും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ യാതൊരു നടപടികളും എടുക്കുന്നില്ല.

സംസ്ഥാനങ്ങള്‍ സഹകരിക്കാതെ പ്രശ്‌നം മറികടക്കാന്‍ കഴിയില്ലെന്നാണു കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞത്.
അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില വര്‍ദ്ധിച്ചതിനാലാണ് എണ്ണക്കമ്പനികള്‍ ദിനം പ്രതി പെട്രോള്‍ ഡീസല്‍ വില ഉയര്‍ത്തുന്നത്. കഴിഞ്ഞ പതിമൂന്ന് ദിവസത്തിനിടെ പെട്രോളിന് 3രൂപ 34 പൈസയാണ് വര്‍ദ്ധിച്ചത്.

കര്‍ണാടക തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധിച്ചിരുന്നില്ല. എന്നാല്‍ വോട്ടെടുപ്പ് കഴിഞ്ഞതോടെ ദിനംപ്രതി പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധിച്ചു. വില വര്‍ദ്ധനവിനെതിരെ വ്യാപക പ്രതിഷേധമാണ് കേന്ദ്ര സര്‍ക്കാരിനു നേരെ ഉണ്ടാകുന്നത്.

അതിനിടെ, രാജ്യാന്തര വിപണിയില്‍ എണ്ണവില ഉയരുമ്പോള്‍ രാജ്യത്തെ കമ്പനികള്‍ക്കുണ്ടാകുന്ന അപ്രതീക്ഷിത ലാഭത്തിനുമേല്‍ നികുതി ചുമത്താനും ആ തുക ഉപയോഗിച്ച് ആഘാതം ഒരു പരിധിവരെ താങ്ങാനും സര്‍ക്കാര്‍തലത്തില്‍ ആലോചനയുണ്ടെന്നു സൂചനയുണ്ട്.

പൊതുമേഖലയിലെയും സ്വകാര്യ മേഖലയിലെയും എണ്ണ ഖനനക്കമ്പനികള്‍ നിലവില്‍ ഇന്ത്യയില്‍നിന്നു ഖനനം ചെയ്‌തെടുക്കുന്ന എണ്ണയ്ക്കും രാജ്യാന്തര നിലവാരത്തിലാണു വില കിട്ടുന്നത്. എണ്ണവില ബാരലിന് 70 ഡോളര്‍ പിന്നിടുമ്പോള്‍, അധികത്തുകയിന്മേല്‍ നികുതി ചുമത്താനാണ് ആലോചന.