പ്രസവം നിരോധിച്ച ദ്വീപില്‍ നിയമം ലംഘിച്ചൊരു പ്രസവം; 12 വര്‍ഷത്തിന് ശേഷം നടന്ന പ്രസവത്തിന് യുവതി നല്‍കിയ വിശദീകരണം ഞെട്ടിക്കുന്നത്

single-img
23 May 2018

ജനസംഖ്യാ വര്‍ധനവിനെ തുടര്‍ന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രസവം നിരോധിച്ച ദ്വീപാണ് ബ്രസീലിലെ ഫെര്‍ണാണ്ടോ ഡി നൊറോണ. എന്നാല്‍ നിരോധനം ലംഘിച്ച് 12 വര്‍ഷങ്ങള്‍ക്ക് ശേഷം ഈ ദ്വീപില്‍ ഒരു പ്രസവം നടന്നു. കഴിഞ്ഞ വെളളിയാഴ്ചയാണ് ദ്വീപിലെ 22 കാരി ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.

സ്വന്തം വീട്ടിലായിരുന്നു യുവതിയുടെ പ്രസവം. നിയമം തെറ്റിച്ചുള്ള പ്രസവമായതിനാല്‍ യുവതിക്ക് അധികൃതരോട് വിശദീകരണം നല്‍കേണ്ടി വന്നു. താന്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞിരുന്നില്ലെന്നാണ് യുവതി ദ്വീപ് അധികൃതര്‍ക്ക് നല്‍കിയ വിശദീകരണം.

വെള്ളിയാഴ്ച രാത്രി കുളിക്കുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെട്ടെന്നും പ്രസവം നടന്നെന്നുമാണ് യുവതി പറയുന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പ് പ്രസവം നിരോധിച്ചതിനാല്‍ ദ്വീപിലെ ആശുപത്രികളില്‍ ഒന്നിലും തന്നെ ഗര്‍ഭിണികളെ ശുശ്രൂഷിക്കുന്നതിനോ പ്രസവം എടുക്കുന്നതിനോ ആവശ്യമായ സൗകര്യങ്ങളില്ല.

അതുകൊണ്ടു തന്നെ അമ്മയെയും കുഞ്ഞിനെയും ശുശ്രൂഷിക്കുന്നതിനായി മറ്റൊരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 2001 ല്‍ യുനെസ്‌കോയുടെ ലോക പൈതൃക ദ്വീപായി പ്രഖ്യാപിച്ച ദ്വീപാണ് ഫെര്‍ണാണ്ടോ ഡി നൊറോണ.

ടൂറിസ്റ്റുകളുടെ ഇഷ്ട വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നുകൂടിയാണ് ഈ ദ്വീപ്. ഏകദേശം 500 വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഫെര്‍ണാണ്ടോ ഡി നൊറോണ ദ്വീപ് കണ്ടെത്തിയത്. മൂവായിരത്തില്‍ താഴെ മാത്രമായിരുന്നു അന്ന് ദ്വീപിലെ ജനസംഖ്യ.