തമിഴ്നാട് മുഖ്യന്റെയും നടൻ രജനികാന്തിന്റെയും വീട്ടില്‍ വ്യാജബോംബ് ഭീഷണി; 21 കാരന് അറസ്റ്റില്‍
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുടെയും സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെയും വീട്ടില്‍ ബോംബുവെച്ചിട്ടുണ്ടെന്ന വ്യാജ സന്ദേശം അയച്ച 21 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ചയാണ് ഭുവനേശ്വരന്‍ എന്ന 21 കാരന് മുഖ്യമന്ത്രിയുടെയും രജനികാന്തിന്റെയും വീട്ടില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് പറഞ്ഞ് പൊലീസ് കണ്ട്രോള് റൂമിലേക്ക് ഫോണ്‍ ചെയ്തത്.
ഫോണ്‍ കോള്‍ ട്രേസ് ചെയതതുവഴിയാണ് ഭുവനേശ്വരനെ പിടികൂടിയത്. ഗൂഡല്ലൂരില്‍വെച്ചാണ് ഇയാള്‍ അറസ്റ്റിലായതെന്ന് ചെന്നൈ പൊലീസ് കമ്മീഷണര്‍ എ.കെ വിശ്വനാഥന് പറഞ്ഞു. ഇയാള്‍ മാനസികരോഗത്തിന് ചികിത്സയിലാണെന്നും പൊലീസ് അറിയിച്ചു.
ഇയാള്‍ നേരത്തെ ചെന്നൈയിലെ കില്‍പൗക് ആശുപത്രിയില്‍ വിഷാദരോഗത്തിന് ചികിത്സ തേടിയിരുന്നതായും പൊലീസ് അറിയിച്ചു.
2013 ല്‍ മുന്‍ മുഖ്യമന്ത്രി ജയലളിതയ്ക്കുനേരെ വ്യാജബോംബു ഭീഷണി മുഴക്കിയതിനും ഇയാള്‍ അറസ്റ്റിലായിരുന്നു. പുതുച്ചേരി ലഫ്റ്റനന്റ് ഗവര്‍ണര്‍ക്കുനേരെയും ഇയാള്‍ സമാനരീതിയില്‍ വ്യാജ ബോംബ് ഭീഷണി മുഴക്കിയിരുന്നു.