ത്രിപുരയിൽ മൂന്നു സഹപ്രവർത്തകരെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം ബിഎസ്എഫ് ജവാൻ സ്വയം വെടിവച്ചു ജീവനൊടുക്കി
അഗർത്തല: സഹപ്രവർത്തകരെ വെടിവച്ചു കൊലപ്പെടുത്തിയശേഷം ബിഎസ്എഫ് ജവാൻ ജീവനൊടുക്കി. ത്രിപുരയിലെ ഉനാകോട്ടി ജില്ലയിൽ ഞായറാഴ്ച പുലർച്ചെയായിരുന്നു സംഭവം.
ബിഎസ്എഫ് 55 ബറ്റാലിയനിൽ അംഗമായ ശിശുപാലാണ് സർവീസ് റിവോൾവർ ഉപയോഗിച്ചു വെടിയുതിർത്ത ശേഷം സ്വയം വെടിവച്ചു ജീവനൊടുക്കിയത്. മഗുരുളി അതിർത്തി പോസ്റ്റിലായിരുന്നു ഇയാൾക്കു ജോലി. രാത്രി ഒന്നോടെ ക്യാന്പിലെത്തിയ ശിശുപാലൻ പ്രകോപനമില്ലാതെ വെടിവയ്ക്കുകയായിരുന്നു. വെടിയേറ്റ ഹെഡ് കോണ്‍സ്റ്റബിൾ റിങ്കു കുമാർ സംഭവസ്ഥലത്തും മറ്റു രണ്ടു ജവാൻമാർ ആശുപത്രിയിലും മരിച്ചു.
ജമ്മു കാഷ്മീർ സ്വദേശിയാണു ശിശുപാലനെന്നാണു സൂചന. വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിനു പിന്നിലെന്നാണു പ്രാഥമിക റിപ്പോർട്ടുകളെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു.