ബി.ജെ.പിയും ആര്‍.എസ്.എസും രാജ്യത്ത് വര്‍ഗീയത സൃഷ്ടിക്കുന്നു; ഹിന്ദുമതത്തെ ഏറ്റവും കൂടുതല്‍ ദ്രോഹിച്ചതും ഇവര്‍ തന്നെ; തുറന്നടിച്ച് ശങ്കരാചാര്യ സ്വരൂപാനന്ദ സരസ്വതി

single-img
3 May 2018

ബി.ജെ.പിക്കും ആര്‍.എസ്.എസിനുമെതിരെ തുറന്നടിച്ച് ഹിന്ദുമതാചാര്യനും സ്വാതന്ത്യസമര സേനാനിയുമായ ശങ്കരാചാര്യ സ്വരൂപാനന്ദ സരസ്വതി. ഹിന്ദുമത ആശയങ്ങള്‍ക്ക് വലിയ അപകടമാണ് ബി.ജെ.പിയും ആര്‍.എസ്.എസും വരുത്തിയതെന്ന് സ്വരൂപാനന്ദ സരസ്വതി പറഞ്ഞു.

രാജ്യത്ത് ബി.ജെ.പിയും ആര്‍.എസ്.എസും വര്‍ഗീയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ്. ഹിന്ദുമതത്തേക്കുറിച്ച് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതിന് ഒന്നുമറിയില്ലെന്നും ഇന്ത്യാ ടുഡേക്ക് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

മോദി സര്‍ക്കാരിനെതിരെയും വലിയ വിമര്‍ശനങ്ങളാണ് സ്വരൂപാനന്ദ സരസ്വതി ഉന്നയിച്ചത്. ബി.ജെ.പി 2014 ലെ തിരഞ്ഞെടുപ്പ് കാലത്ത് നല്‍കിയിട്ടുള്ള ഏതെങ്കിലും വാഗ്ദാനങ്ങള്‍ പാലിക്കാന്‍ തയ്യാറായിട്ടുണ്ടോ?. രാജ്യത്തെ യുവാക്കള്‍ക്ക് തൊഴില്‍ നല്‍കിയോ?, പ്രഖ്യാപിച്ചതു പോലെ പാവങ്ങള്‍ക്ക് 15 ലക്ഷം വീതം നല്‍കിയോ?, അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിച്ചോ? ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഉത്തരം നല്‍കാന്‍ കഴിയാത്ത ചോദ്യങ്ങളാണ് ഇവയെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പി നേതാക്കളാണ് രാജ്യത്തെ പ്രധാന ബീഫ് കയറ്റുമതിക്കാരില്‍ പലരും. എന്നാല്‍ അവര്‍ തന്നെയാണ് ഗോവധത്തിനെതിരെ പ്രവര്‍ത്തിക്കുന്നതും. അവര്‍ തന്നെയാണ് ബീഫ് കയറ്റുമതി ഇന്ത്യയുടെ മുഖത്തേറ്റ കളങ്കമാണെന്ന് പറയുന്നതും. ഇത് പാര്‍ട്ടിയുടെ ഇരട്ടത്താപ്പാണെന്നും അദ്ദേഹം പറഞ്ഞു.