ഉംറക്കായി മക്കയിലെത്തിയ മലയാളി ബാലന്‍ ആളുമാറി ജയിലിലായി; ഒടുവില്‍ നിരപരാധിത്വം ബോധ്യപ്പെടുത്തി മോചിപ്പിച്ചു

single-img
2 May 2018

ജിദ്ദ: വിശുദ്ധ ഉംറ കര്‍മ്മത്തിനായി മക്കയിലെത്തി ആളുമാറി കസ്റ്റഡിയിലായ മലയാളി ബാലന് ഒടുവില്‍ മോചനം. തിരൂര്‍ സ്വദേശി ചോലയില്‍ മദ്ഹി റഹ്മാനാണ് മോചിതനായി നാട്ടിലേക്ക് മടങ്ങിയത്. ഉംറ കര്‍മ്മത്തിനിടെ മറ്റൊരാള്‍ പോക്കറ്റടിക്കാന്‍ നടത്തിയ ശ്രമം തടയുന്നതിനിടെയാണ് മദ്ഹി റഹ്മാന്‍ ഹറം സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലായത്.

സുരക്ഷാ ക്യാമറ നിരീക്ഷിക്കുകയായിരുന്ന ഉദ്യോഗസ്ഥര്‍, റഹ്മാനാണ് പോക്കറ്റടിക്കാന്‍ തുനിഞ്ഞതെന്ന് തെറ്റിദ്ധരിച്ചായിരുന്നു അറസ്റ്റ് ചെയ്തത്. ബന്ധുക്കള്‍ വിവരം ധരിപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ കോണ്‍സുല്‍ ജനറല്‍ നൂര്‍ മുഹമ്മദ് റഹ്മാന്‍ ഷേഖ് കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരോട് കുട്ടിയെ പാര്‍പ്പിച്ച ജയില്‍ കണ്ടെത്താന്‍ ആവശ്യപ്പെട്ടു.

തുടര്‍ന്ന് അന്വേഷണത്തിനൊടുവില്‍ കുട്ടിയെ ത്വായിഫിലെ ജുവനൈല്‍ സെന്ററില്‍ കണ്ടെത്തി. ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് സൗദി വിദേശകാര്യ മന്ത്രാലയവുമായും കേസ് പരിഗണിക്കുന്ന ന്യായാധിപനെയും ബന്ധപ്പെട്ട് കുട്ടിയുടെ നിരപരാധിത്വം ബോധ്യപ്പെടുത്തുകയും മോചിതനാക്കുകയും ചെയ്തു. മദ്ഹി റഹ്മാന്‍ കഴിഞ്ഞ ദിവസം രക്ഷിതാക്കള്‍കൊപ്പം നാട്ടിലേക്ക് യാത്രതിരിച്ചു.