മോദി സര്‍ക്കാരിനെ വീണ്ടും ആശയക്കുഴപ്പത്തിലാക്കി ബി.ജെ.പി മന്ത്രി: ‘പാക്കിസ്ഥാന്‍ സ്ഥാപകനായ മുഹമ്മദലി ജിന്ന മഹാപുരുഷന്‍’

single-img
2 May 2018

പാക്കിസ്ഥാന്‍ സ്ഥാപകന്‍ മുഹമ്മദ് അലി ജിന്നയെ ‘മഹാപുരുഷന്‍’ എന്ന് അഭിസംബോധന ചെയ്ത് ഉത്തര്‍പ്രദേശിലെ ബി.ജെ.പി മന്ത്രി സ്വാമി പ്രസാദ് മൗര്യ. പാക്കിസ്ഥാന്‍ രൂപീകരിക്കുന്നതിനു മുന്‍പ് ഇന്ത്യയ്ക്കു വേണ്ടി പ്രവര്‍ത്തിച്ചയാളാണു ജിന്നയെന്നും അദ്ദേഹത്തിനെതിരെ വിരല്‍ ചൂണ്ടുന്നതു നാണക്കേടാണെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പി മന്ത്രിമാരും എം.എല്‍.എമാരും മാദ്ധ്യമങ്ങള്‍ക്ക് മസാല വാര്‍ത്തകള്‍ നല്‍കാന്‍ പാടില്ലെന്ന പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം മറികടന്നാണ് ബി.ജെ.പി മന്ത്രിയുടെ പ്രസ്താവന. അലിഗഢ് മുസ്‌ലിം സര്‍വകലാശാലയില്‍ മുഹമ്മദലി ജിന്നയുടെ ചിത്രം പ്രദര്‍ശിപ്പിച്ചതില്‍ ബിജെപി എംപി സതീഷ് ഗൗതം നേരത്തെ പ്രതിഷേധിച്ചിരുന്നു.

ഇതറിഞ്ഞ പ്രസാദ് മൗര്യ പാര്‍ട്ടി എംപിക്കെതിരെ രംഗത്തെത്തി. സതീഷ് ഗൗതം ജിന്നയെ അപമാനിച്ചെന്ന രീതിയിലായിരുന്നു മന്ത്രിയുടെ രോഷപ്രകടനം. സര്‍വകലാശാലയില്‍ ജിന്നയുടെ ചിത്രം പ്രദര്‍ശിപ്പിച്ചതിനെതിരെ വൈസ് ചാന്‍സലര്‍ താരീക് മന്‍സൂറിനോടു വിശദീകരണം ആവശ്യപ്പെട്ടു സതീഷ് കത്തയച്ചിരുന്നു.

ജിന്നയുടെ ചിത്രം പ്രദര്‍ശിപ്പിക്കണമെന്നു നിര്‍ബന്ധം എന്തായിരുന്നെന്നായിരുന്നു എംപിയുടെ ചോദ്യം. ഇന്ത്യയുടെ വിഭജനത്തിനു ശേഷം പാക്കിസ്ഥാന്‍ സ്ഥാപകന്റെ ചിത്രം പ്രദര്‍ശിപ്പിക്കുന്നതു നീതിയുക്തമല്ലെന്നും എംപി നിലപാടെടുത്തു. ഇതാദ്യമായല്ല മൗര്യയുടെ പ്രസ്താവനകളില്‍ ബിജെപി പ്രതിക്കൂട്ടിലാകുന്നത്.

യോഗി ആദിത്യനാഥ് സര്‍ക്കാരിനേക്കാള്‍ മികച്ചതു മായാവതിയുടെ ഭരണമായിരുന്നെന്നു മൗര്യ പറഞ്ഞിരുന്നു. ബിഎസ്പി ദേശീയ സെക്രട്ടറിയായിരുന്ന മൗര്യ 2016ല്‍ മായാവതിയുമായി തെറ്റിയാണു ബിജെപിയില്‍ ചേര്‍ന്നത്.