സിദ്ധരാമയ്യയെ പരിഹസിച്ച് ഒടുവിൽ മോദി തന്നെ നാണം കെട്ടു; മോദിയുടെ ‘അബദ്ധം’ കേട്ട് ബിജെപി നേതാക്കളും അമ്പരന്നു
ഒരു സീറ്റിൽ മൽസരിച്ചാൽ തോൽക്കുമെന്നു ഭയന്ന് സിദ്ധരാമയ്യ നെട്ടോട്ടമോടുകയാണ്. അതുകൊണ്ടാണ് അദ്ദേഹം രണ്ടു സീറ്റിൽനിന്ന് ജനവിധി തേടുന്നത്. 2+1 രാഷ്ട്രീയമാണ് കോൺഗ്രസ് കർണാടകയിൽ പയറ്റുന്നത്. തോൽക്കാൻ ഭയമായതുകൊണ്ട് അവർ രണ്ടു സീറ്റിൽനിന്ന് മൽസരിക്കുന്നു.
ചാമരാജനഗറിൽ തിരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്യുമ്പോഴാണ്, നിയമസഭാ തിരഞ്ഞെടുപ്പിൽ രണ്ടു സീറ്റിൽ മൽസരിക്കുന്ന സിദ്ധരാമയ്യയെ മോദി പരിഹസിച്ചത്. മൈസൂരുവിലെ ചാമുണ്ഡേശ്വരിക്കു പുറമേ വടക്കൻ കർണാടകയിലെ ബാദാമിയിലും സിദ്ധരാമയ്യ മൽസരിക്കുന്നുണ്ട്. ഇവിടെ നേരത്തേ നിയോഗിച്ചിരുന്ന ദേവരാജ് പാട്ടീലിനെ മാറ്റിയാണ് അവസാന പട്ടികയിൽ സിദ്ധരാമയ്യയ്ക്കു രണ്ടാമതൊരു മണ്ഡലം കൂടി കോൺഗ്രസ് അനുവദിച്ചത്.
എന്നാൽ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ രണ്ടു സീറ്റിൽ മോദിയും മൽസരിച്ച കാര്യം ഓർമിപ്പിച്ചായിരുന്നു സിദ്ധരാമയ്യയുടെ മറുപടി. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ രണ്ടു മണ്ഡലങ്ങളിൽനിന്ന് (വഡോദര, വാരാണസി) മൽസരിക്കാൻ നിങ്ങളെ പ്രേരിപ്പിച്ച ഘടകം ഇതേ ഭയം തന്നെയായിരുന്നോ പ്രധാനമന്ത്രി മോദി? ശരിയാണ്, നിങ്ങളൊരു ‘56 ഇഞ്ച്’ മനുഷ്യനാണ്. നിങ്ങൾക്ക് അതിബുദ്ധിപൂർവമുള്ള മറുപടികളുണ്ടാകും. ആ രണ്ടു സീറ്റ് മറന്നേക്കൂ സർ. കർണാടകയിൽ നിങ്ങളുടെ പാർട്ടി 60–70 സീറ്റ് പരിധി കടക്കില്ലെന്ന വസ്തുതയെക്കുറിച്ച് ആശങ്കപ്പെടൂ…എന്നായിരുന്നു സിദ്ധരാമയ്യയുടെ മറുപടി.