”പിന്നീട് അവിടെ കണ്ടത്, ഒരു ലേഡി കണ്ടക്ടറെ ആയിരുന്നില്ല; മറിച്ച് പരിചയസമ്പത്തുള്ള ഒരു നഴ്‌സിനെയും കരുതലുള്ള ഒരു അമ്മയുടെയും രൂപ ഭാവങ്ങളായിരുന്നു; കെഎസ്ആര്‍ടിസിക്ക് അഭിമാനമായി ഈ കണ്ടക്ടര്‍

single-img
25 April 2018

കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ എംഡി ടോമിന്‍ തച്ചങ്കരി രണ്ടും കല്‍പ്പിച്ച് ഇറങ്ങിയതോടെ ‘ആനവണ്ടി’യുമായി ബന്ധപ്പെട്ട് നല്ല വാര്‍ത്തകളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ഈരാറ്റുപേട്ട ഡിപ്പോയിലെ ആര്‍എസ്‌സി 140 വേണാട് ബസ് ആലുവ ഡിപ്പോയിലേക്കു മാറ്റിയതിനെ തുടര്‍ന്ന് പരാതി പറയാന്‍ വിളിച്ച പെണ്‍കുട്ടിയുടെ ഫോണ്‍ വിളി വൈറലായിട്ട് അധിക നാളായിട്ടില്ല.

ഇതിനെ തുടര്‍ന്ന് ആ ബസ് തിരികെ ഈരാറ്റുപേട്ട ഡിപ്പോയിലെത്തിയതും ‘ചങ്ക്’ എന്ന പേരു സ്വന്തമാക്കിയതും ചരിത്രം. ഇപ്പോഴിതാ മറ്റൊരു കെഎസ്ആര്‍ടിസി ബസും അതിലെ വനിത കണ്ടക്ടറും നാട്ടുകാരുടെ കയ്യടി നേടുന്നു. കഴിഞ്ഞ വെള്ളിയാഴ്ച കോട്ടയം വഴി എറണാകുളം തിരുവനന്തപുരം റൂട്ടില്‍ ഓടുന്ന എസി ലോ ഫ്‌ലോര്‍ ബസിലാണ് നാട്ടുകാരുടെ മനം കവര്‍ന്ന സംഭവം അരങ്ങേറിയത്. സംഭവത്തിനു ദൃക്‌സാക്ഷിയായ കോട്ടയം സ്വദേശിനി ഷാലറ്റ് ടോം എഴുതിയ ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെയാണ് ഈ സംഭവം വൈറലായത്.

ഷാലറ്റ് എഴുതിയ ഫെയ്‌സ് ബുക്ക് പോസ്റ്റ്

കഴിഞ്ഞ വെള്ളിയാഴ്ച (20/04/2018 )എറണാകുളം – തിരുവനന്തപുരം ( കോട്ടയം വഴി ) റൂട്ടില്‍ ഓടുന്ന എസി ലോ ഫ്‌ലോര്‍ ബസില്‍ (KL 15 , JN 46 , 8778 ) 3.45 pm ന് ഞാന്‍ ത്രിപ്പൂണിത്തറയില്‍ നിന്ന് കയറി. കുറച്ചു സമയം നിന്ന ശേഷം വൈക്കം എത്തിയപ്പോള്‍ ബസിന്റ മുന്‍ഭാഗത്തുള്ള ഒരു സീറ്റ് ലഭിച്ചു.യാത്ര മുന്നോട്ട് നീങ്ങവേ ബസിന്റ മധ്യഭാഗത്ത് ഇരുന്ന ഒരു ചേട്ടന്‍ കണ്ടക്ടറോട് അദ്ദേഹത്തിന്റ പിറകില്‍ ഇരിക്കുന്ന പെണ്‍കുട്ടിക്ക് വയ്യ ( ലോ ഫ്‌ലോര്‍ ബസിന്റ മധ്യ ഭാഗത്ത് 3 സിംഗിള്‍ സീറ്റുകള്‍ ഉണ്ട്.അതില്‍ ഒന്നില്‍ ആയിരുന്നു കുട്ടി ഇരുന്നത് ) എന്നു പറഞ്ഞു. ഉടന്‍ തന്നെ കണ്ടക്ടര്‍ കുട്ടിയുടെ അടുത്ത് എത്തി.നോക്കുമ്പോള്‍ കുട്ടി ഛര്‍ദ്ദിച്ചിട്ടുണ്ട്.കൈയ്യിലിരുന്ന ഹാന്‍ഡ് ബാഗിലും, വസ്ത്രത്തിലും,പരിസരത്തും എല്ലാം ഛര്‍ദ്ദി വീണിട്ടുമുണ്ട്. ഉടന്‍ തന്നെ കണ്ടക്ടര്‍ ടൌവ്വല്‍ എടുത്ത് തുടക്കാന്‍ കൊടുത്തു.

പിന്നീട് അവിടെ കണ്ടത് ഒരു ലേഡി കണ്ടക്ടറെ ആയിരുന്നില്ല,മറിച്ച് വര്‍ഷങ്ങളുടെ പരിചയസമ്പത്ത് ഉള്ള ഒരു നഴ്‌സിനെയും കരുതല്‍ ഉള്ള ഒരു അമ്മയുടെയും രൂപ ഭാവങ്ങള്‍ ആയിരുന്നു. വെള്ളം എടുത്ത് കുടിക്കാന്‍ നല്‍കി.ബാഗ് മാറ്റി വച്ചു . ഒരു ചെറിയ കവറും നല്‍കി. ഇടക്കുള്ള സ്റ്റോപ്പില്‍ നിന്ന് ആള്‍ക്കാര്‍ കയറുമ്പോള്‍ ‘ പെട്ടന്നുറങ്ങിപ്പോയ കണ്ടക്ടര്‍ ‘ വീണ്ടും ഉയര്‍ത്തെണീറ്റു. ശേഷം വീണ്ടും കുട്ടിയുടെ അടുത്തേക്ക്. അപ്പോഴേക്കും ആ കവര്‍ നിറഞ്ഞിരുന്നു. ഉടന്‍ ബസ് നിര്‍ത്തി അത് വാങ്ങി പുറത്ത് കളഞ്ഞു , വീണ്ടും യാത്ര തുടര്‍ന്നു. അപ്പോഴേക്കും അവള്‍ തളര്‍ന്നു കഴിഞ്ഞിരുന്നു. പിന്നെ ആ സീറ്റില്‍ നിന്ന് സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയിരുത്തി . ബാഗുകളും മാറ്റി വച്ചു നല്‍കി . ആശുപത്രിയില്‍ പോകണോ എന്ന് ചോദിക്കുകയും , എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ വരുവാണങ്കില്‍ പറയണമെന്നും പറഞ്ഞ് വീണ്ടും കണ്ടക്ടര്‍ ജോലിയിലേക്ക്. ജോലിക്കിടയിലും ചെറിയൊരു നോട്ടം ആ കുട്ടിയുടെ അടുത്തേക്ക് പായുന്നത് കാണാമായിരുന്നു.ഇടക്കിടക്ക് വെള്ളം കൊണ്ടുപോയി നല്‍കുകയും ബുദ്ധിമുട്ട് ഉണ്ടോയെന്ന് ചോദിക്കുകയും ചെയ്തുകൊണ്ടിരുന്നു. പിന്നീട് വീട്ടില്‍ വിളിക്കുവാന്‍ സഹായിക്കുകയും ചെയ്തു.

ബസ് സംക്രാന്തി( മെഡിക്കല്‍ കോളേജ് ബസ് സ്റ്റോപ്പ്,കോട്ടയം) എത്താറായപ്പോഴേക്കും ആ കുട്ടിയുടെ വീട്ടില്‍ നിന്നും ആളെത്തുകയും അവിടെ ഇറക്കിവിടുകയും ചെയ്തു. അതേ സ്റ്റോപ്പില്‍ തന്നെ ഇറങ്ങി ഞാനും യാത്ര തുടര്‍ന്നു.

വൈക്കം മുതല്‍ സംക്രാന്തി വരെ അവരൊരു അമ്മയും നേഴ്‌സും കണ്ടക്ടറും ആയിരുന്നു.പ്രസന്നമായ മുഖത്തോടെ ജോലി ചെയ്യുന്ന തികഞ്ഞ കര്‍മ്മധാരി.മാഡം നിങ്ങളെപ്പോലെയുള്ളവരെയാണ് സമൂഹത്തിന് ആവശ്യം.ഞങ്ങള്‍ക്ക് വേണ്ടത് നിങ്ങളെപ്പോലെയുള്ളവരുടെ സേവനമാണ്.നിങ്ങളെപ്പോലെയുള്ളവരുടെ മാത്രം സേവനം.