കൊച്ചിയില്‍ രണ്ടര മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ പള്ളിവരാന്തയില്‍ ഉപേക്ഷിച്ച നിലയില്‍

single-img
25 April 2018

രണ്ടര മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ പള്ളിവരാന്തയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിനു സമീപമുള്ള ഇക്ര ജുമാ മസ്ജിദില്‍ സുബഹി നിസ്‌കരിക്കാന്‍ എത്തിയവര്‍ നിസ്‌കരിച്ചു കൊണ്ടിരിക്കവെയാണ് പള്ളി വരാന്തയില്‍ ആരോ കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞത്.

നിസ്‌കാരം തുടങ്ങിയ 5.22ന് കുഞ്ഞ് അവിടെ ഉണ്ടായിരുന്നില്ലെന്ന് പള്ളിയിലെത്തിയവര്‍ പറഞ്ഞു. സുബഹി നടന്നുകൊണ്ടിരിക്കെ എത്തിയ ആളാണ് പളളിവരാന്തയില്‍ കുഞ്ഞ് കിടക്കുന്നത് കണ്ടത്. സ്ത്രീകള്‍ക്കും നിസ്‌കരിക്കാവുന്ന ജുമ മസ്ജിദാണിത്. വിവരമറിഞ്ഞെത്തിയ കളമശ്ശേരി പൊലീസ് കുഞ്ഞിനെ മെഡിക്കല്‍ കോളേജിലെ ശിശുരോഗ വിഭാഗത്തിലേക്ക് മാറ്റി.

ഇതിനിടെ കുഞ്ഞിനെ കാണാനായി പള്ളിയില്‍ എത്തിയവര്‍ തൊട്ടടുത്ത കടയില്‍ നിന്ന് അല്‍പ്പം പാലുവാങ്ങി കുഞ്ഞിന് കൊടുത്തിരുന്നു. കുഞ്ഞിനെ പുതിയ സോക്‌സ്, ഉടുപ്പ്, പാന്റ്‌സ് എന്നിവ ധരിപ്പിച്ചിട്ടുണ്ടായിരുന്നു. നാലര കിലോ തൂക്കമുള്ള കുഞ്ഞ് ആരോഗ്യവതിയാണെന്നും എന്തെങ്കിലും തരത്തിലുള്ള ആന്തരിക ക്ഷതമോ മറ്റോ ഏറ്റിട്ടുണ്ടോയെന്നറിയാന്‍ 24 മണിക്കൂര്‍ നിരീക്ഷണം ആവശ്യമാണെന്നും മെഡിക്കല്‍ കോളേജ് ശിശുരോഗ വിഭാഗം അറിയിച്ചു.

വിവരം ചൈല്‍ഡ് വെല്‍ഫെയര്‍ സമിതിക്ക് കൈമാറിയെന്നും തുടര്‍ന്ന് ഇതില്‍ തീരുമാനമെടുക്കേണ്ടത് അവരാണെന്നും കളമശ്ശേരി പോലീസ് പറഞ്ഞു.