പി.ബി അംഗങ്ങളും നേതാക്കളും വിടുവായിത്തം നിര്‍ത്തണം: സിപിഎം റിപ്പോര്‍ട്ട് പുറത്ത്

single-img
19 April 2018

പിബി അംഗങ്ങള്‍ വിടുവായത്തം നിര്‍ത്തണമെന്ന് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിലെ സംഘടനാ റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ്. പാര്‍ട്ടി കടന്നുപോവുന്നത് പ്രതിസന്ധിഘട്ടത്തിലൂടെയെന്നും തിരഞ്ഞെടുപ്പ് തോല്‍വികള്‍ അടിത്തറ നഷ്ടപ്പെട്ടതിന് ഉദാഹരണമാണെന്നും സംഘടനാറിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

പി.ബിയിലെയും കേന്ദ്ര ആസ്ഥാനത്തേയും ചര്‍ച്ചകള്‍ തത്സമയം മാധ്യമങ്ങള്‍ക്ക് ചോരുന്നുവെന്നും ഗുരുതരമായ ഈ അച്ചടക്ക ലഘനം അവസാനിപ്പിക്കാനുള്ള ഉത്തരവാദിത്വം നേതാക്കള്‍ ഏറ്റെടുക്കണമെന്നും സംഘടനാ റിപ്പോര്‍ട്ടില്‍ പറയുന്നു. ജനകീയസമരങ്ങളില്‍ കേന്ദ്രനേതാക്കള്‍ കൂടുതല്‍ പങ്കുവഹിക്കണമെന്ന് റിപ്പോര്‍ട്ട് ആഹ്വാനം ചെയ്യുന്നു.

പാര്‍ട്ടിയില്‍ തൊഴിലാളി പ്രാതിനിധ്യം കുറഞ്ഞു, വനിതകളും കുറവാണ്. കാംപസുകളില്‍ നിന്ന് വേണ്ടത്ര അണികളുണ്ടാകുന്നില്ലെന്നും വിമര്‍ശനമുണ്ട്. ത്രിപുരയിലെ പരാജയത്തിന്റെ കാരണങ്ങളും പാര്‍ട്ടിക്ക് ഏറ്റ തിരിച്ചടിയും രാഷ്ട്രീയ സംഘടന റിപ്പോര്‍ട്ടില്‍ അക്കമിട്ട് നിരത്തുന്നു. പാര്‍ട്ടിയുടെ ജനകീയ അടിത്തറ ബലപ്പെടുത്തണമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

കരട് രാഷ്ട്രീയ പ്രമേയത്തില്‍ ദേശീയ നേതൃത്വവുമായി ഭിന്നിച്ച് നില്‍ക്കുന്ന ബംഗാള്‍ ഘടകത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് നടന്നത്. പി.ബി.തള്ളിയിട്ടും കോണ്‍ഗ്രസുമായി ബംഗാള്‍ ഘടകം സഹകരിച്ചത് ഗുരുതരമായി കാണണമെന്നും നാളെ അവതരിപ്പിക്കാനിരിക്കുന്ന സംഘടനാ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതിനിടെ കോണ്‍ഗ്രസുമായുള്ള ബന്ധത്തില്‍ യെച്ചൂരിയുടെ നിലപാടിനെതിരെ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ കേരള ഘടകം രംഗത്തെത്തിയിട്ടുണ്ട്. ഇന്നത്തെ കോണ്‍ഗ്രസ് നാളത്തെ ബിജെപിയായി മാറുമെന്ന് കരട് രാഷ്ട്രീയ ചര്‍ച്ചയില്‍ സംസാരിക്കുന്നതിനിടെ പി.രാജീവ് പറഞ്ഞു.