റേഡിയോ ജോക്കിയുടെ കൊലപാതകം: ഒരാള്‍ കൂടി പിടിയില്‍
തിരുവനന്തപുരം: മുന്‍ റേഡിയോ ജോക്കി രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പോലീസ് ഒരാളെ കൂടി അറസ്റ്റ് ചെയ്തു. കായംകുളം സ്വദേശിയായ എന്‍ജിനീയര്‍ യാസീന്‍ മുഹമ്മദാണ് പിടിയിലായത്. പ്രതികളെ ബംഗളൂരുവിലേക്ക് രക്ഷപ്പെടുത്തിയതും വാഹനം വഴിയരികില്‍ ഉപേക്ഷിച്ചതും യാസിനാണെന്ന് പോലീസ് പറഞ്ഞു.
അതിനിടെ ആസൂത്രണത്തിന്റെ മുഖ്യകണ്ണി ഖത്തര്‍ വ്യവസായി സത്താറിലേക്ക് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഗൂഡാലോചനയുടെയും പണം കൈമാറ്റത്തിന്റെയും തെളിവുകള്‍ പൊലീസിന് ലഭിച്ചു. സത്താര്‍, അലിഭായ് എന്നിവരെ പ്രതിചേര്‍ത്ത് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കും.
രാജേഷിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയത് ഗള്‍ഫില്‍ നിന്നാണെന്ന് നേരത്തെ പൊലീസ് കണ്ടെത്തിയിരുന്നു. വിദേശത്തുള്ള യുവതിയുമായുള്ള ബന്ധമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചത്. വളരെ ആസൂത്രിതമായി നടത്തിയ കൊലപാതകമാണിതെന്നാണ് പൊലീസ് പറയുന്നത്.
കൊലപാതകത്തിന് മുമ്പും ശേഷവും പ്രതികളെന്ന് സംശയിക്കുന്നവര്‍ മറ്റുള്ളവരുമായി ഫോണില്‍ സംസാരിച്ചിട്ടില്ല. ക്വട്ടേഷന്‍ നല്കിയ ആളുമായി വാട്സ് ആപ്പു വഴി സംസാരിച്ചിരിക്കാനാണ് സാധ്യതയെന്നാണ് പൊലിസ് പറയുന്നത്.
അതേസമയം രാജേഷ് കുമാറിന്റെ കൊലപാതകത്തില്‍ തന്റെ മുന്‍ ഭര്‍ത്താവ് അബ്ദുള്‍ സത്താറിനു പങ്കുണ്ടെന്നു കരുതുന്നില്ലെന്ന് നൃത്താധ്യാപിക ഖത്തറിലെ എഫ് എമ്മായ ഫ്രീപ്രസില്‍ അനുവദിച്ച അഭിമുഖത്തില്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തി.
കുടുംബബന്ധങ്ങളുടെ വില നന്നായി അറിയാവുന്നയാളാണു സത്താര്‍. ഇങ്ങനെയൊരു കാര്യം ചെയ്യാന്‍ സത്താറിനു കഴിയുമെന്നു തോന്നുന്നില്ല. രാജേഷിനെ കൊലപ്പെടുത്തിയെന്നു പൊലീസ് പറയുന്ന സാലിഹ് ബിന്‍ ജലാല്‍ സംഭവ ദിവസങ്ങളില്‍ ഖത്തറില്‍ തന്നെ ഉണ്ടായിരുന്നുവെന്നാണു താന്‍ മനസ്സിലാക്കുന്നതെന്നും അവര്‍ പറഞ്ഞു.
രാജേഷുമായി തനിക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. ഖത്തറിലെ ജോലി നഷ്ടപ്പെട്ടു നാട്ടിലേക്കു മടങ്ങിയതിനു ശേഷം രാജേഷിനെ പലതവണ സാമ്പത്തികമായി സഹായിച്ചിരുന്നു. രാജേഷിന്റെ ഭാര്യയുടെ ആശുപത്രി ചെലവും മകന്റെ ഫീസും വരെ നല്‍കിയിട്ടുണ്ട്. ഇക്കാര്യം രാജേഷിന്റെ സഹോദരിമാര്‍ക്കും അറിയാം.
രാജേഷ് പച്ചയായ ഒരു ഫാമിലിമാനായിരുന്നു. എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞിരുന്നു. രാജേഷിന്റെ ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം എട്ടൊന്‍പതു മാസം മുന്‍പേ തനിക്കറിയാമായിരുന്നു. പക്ഷേ, എന്നെങ്കിലും ഒരുമിച്ചു കഴിയണമെന്ന് ആഗ്രഹിച്ചിരുന്നു. എന്റെ വീട്ടുകാരും ഭര്‍ത്താവും എന്നെ ഉപേക്ഷിച്ചു.
എന്റെ ഏക പ്രതീക്ഷ രാജേഷായിരുന്നു. എന്നാല്‍, രാജേഷിനു ചെന്നൈയില്‍ ജോലി ശരിയാക്കിയതു താനല്ലെന്നും അതിനുള്ള ബന്ധങ്ങള്‍ തനിക്കില്ലെന്നും അവര്‍ പറഞ്ഞു. നാലര ലക്ഷം റിയാല്‍ വായ്പയെടുത്ത് ബ്യൂട്ടിപാര്‍ലര്‍ ആരംഭിച്ചതോടെയാണു തന്റെയും സത്താറിന്റെയും ജീവിതത്തില്‍ പ്രശ്നങ്ങള്‍ തുടങ്ങിയത്.
ബിസിനസില്‍ നഷ്ടമുണ്ടാകാനോ, വിവാഹമോചനത്തിലെത്താനോ രാജേഷ് ഒരു കാരണമല്ല. 13 വര്‍ഷമായി ഖത്തറിലാണു സ്ഥിരതാമസം. നാട്ടിലെ ഒരു ഗുണ്ടയെയും അറിയില്ല. രാജേഷിനെ പോലെ നിഷ്ക്കളങ്കനായ ഒരാളെ കൊല്ലാന്‍ ഒരു സ്ത്രീയും കൊട്ടേഷന്‍ കൊടുക്കുമെന്നു കരുതുന്നില്ല.
അതേസമയം, തന്റെയും സത്താറിന്റെയും ബിസിനസ് പങ്കാളിയായ ഒരാളുമായി തങ്ങള്‍ക്കു പ്രശ്നങ്ങളുണ്ടായിരുന്നു. ഇയാള്‍ രാജേഷിനെ പലതവണ ബന്ധപ്പെട്ടിരുന്നുവെന്നും അവര്‍ പറഞ്ഞു. താന്‍ രാജേഷുമായി ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കേയാണ് ആക്രമണമുണ്ടായത്.
ഉടന്‍ തന്നെ രാജേഷിന്റെ അച്ഛനെ മൂന്നു തവണ ഫോണില്‍ വിളിച്ചെങ്കിലും എടുത്തില്ല. പിന്നീട് മറ്റൊരു സുഹൃത്തിനെ വിവരമറിയിക്കുകയായിരുന്നു. തനിക്കു പറയാനുള്ള കാര്യങ്ങള്‍ എവിടെ വേണമെങ്കിലും പറയാമെന്നു പൊലീസിനോടു പറഞ്ഞിരുന്നതായും അവര്‍ വ്യക്തമാക്കി.